print edition കേന്ദ്രത്തിന് പ്രഹരം; ഐഷിയുടെ അറസ്റ്റ് തടഞ്ഞു

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംയുക്ത വിദ്യാർഥി സംഘടനകൾ ജന്തർമന്തറിൽ നടത്തിയ ധർണ
ന്യൂഡൽഹി: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ കസേര തെറിപ്പിച്ച നീറ്റ് പ്രക്ഷോഭത്തിന് ചുക്കാൻ പിടിച്ച എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ വേട്ടയാടിയ ഡൽഹി പൊലീസിന് കോടതിയിൽ തിരിച്ചടി. 2021ലെ ബംഗ ഭവൻ ഉപരോധക്കേസ് പരിഗണിക്കുന്ന വ്യാഴാഴ്‌ച വരെ ഐഷിയുടെ അറസ്റ്റ് പട്യാല ഹൗസ് കോടതി ജഡ്‌ജി വിജയ്‌ശ്രീ റാത്തോർ തടഞ്ഞു.
കേസ് പരിഗണിക്കാനിരിക്കെ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിൽ കടന്നുകയറി അറസ്റ്റിന് ശ്രമിച്ചെന്ന് ഐഷിക്കായി ഹാജരായ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്ന വ്യാഴാഴ്‌ച നേരിട്ട് ഹാജരാകുമെന്നും നടപടികളുമായി പൂർണമായി സഹകരിക്കുമെന്നും അറിയിച്ചതോടെയാണ് സ്റ്റേ ചെയ്‌തത്.
ഐഷി ഓൺലൈനിൽ ഹാജരായി. പൊലീസ് വേട്ട ശക്തമാക്കിയതോടെ ബുധൻ രാവിലെയാണ് വാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്. എ കെ ജി ഭവനിൽനിന്ന് നാണംകെട്ട് മടങ്ങിയ ഡൽഹി പൊലീസിന് കോടതിയിൽനിന്ന് കനത്ത പ്രഹരമാണ് ഏറ്റത്. അഭിഭാഷകരായ കെ എൻ ജയശങ്കർ, ജയ്‌മോൻ ആഡ്രൂസ് എന്നിവരും ഐഷിക്കായി ഹാജരായി.
ബംഗ ഭവനിലേക്ക് 2021ൽ നടത്തിയ മാർച്ചിന്റെ പേരിലുള്ള കേസിൽ ഏപ്രിൽ15നാണ് വാറന്റ് പുറപ്പെടുവിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും സമൻസോ അറിയിപ്പോ നൽകിയില്ല. വിദ്യാർഥി–യുവജന പ്രക്ഷോഭത്തിന്റെ നെടുംതൂണുകളിൽ ഒരാളായിരുന്ന ഐഷി ഘോഷിനെയും മറ്റ് എസ്‌എഫ്‌ഐ നേതാക്കളെയും ഉന്നമിട്ട് ആർഎസ്‌എസ് മുഖമാസികയായ ഓർഗനൈസർ രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് യൂണിഫോമും നെയിംപ്ലേറ്റുമില്ലാതെ സ്വകാര്യ വാഹനത്തിലെത്തിയ പൊലീസുകാർ എ കെ ജി ഭവനിൽ കടന്നുകയറിയത്.
സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിലാണ് ഇവരെ മടക്കി അയച്ചത്. ഐഷിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇതുവരെ കാണാത്ത പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് സിജെപിയും കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി.










0 comments