എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ന്യൂഡൽഹി : ഡൽഹി, വസന്ത് കുഞ്ചിലെ ഹോട്ടൽ മുറിയിൽ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ സ്വദേശിയായ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ സണ്ണി അസൽദേകറിനെയാണ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ദി ഗ്രാൻഡിലാണ് സംഭവം. മുൻപ് എയർ ഇന്ത്യ എക്സ്പ്രസിൽ സേവനമനുഷ്ഠിച്ചിരുന്ന സണ്ണി അസൽദേകർ അടുത്തിടെയാണ് എയർ ഇന്ത്യയിലേക്ക് മാറിയത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് പൈലറ്റിനെ ബോധരഹിതനായി കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സെപ്തംബർ 10 നാണ് സണ്ണി ഹോട്ടലിൽ മുറിയെടുത്തത്. ലേ ഓവറിന്റെ ഭാഗമായാണ് ഹോട്ടലിൽ തങ്ങിയത്. ഇന്ന് പുലര്‍ച്ചെയും ഒരു ഫ്‌ളൈറ്റ് നിയന്ത്രിക്കാന്‍ അദ്ദേഹത്തിനെ ചുമതലപ്പെടുത്തിയിരുന്നു.
അടുത്ത ദിവസം ഫോൺ വിളിച്ചിട്ട് ലഭിക്കാതായതോടെ സഹോദരൻ ഹോട്ടൽ മാനേജരെ വിവരം അറിയിക്കുകയായിരുന്നു. മാനേജര്‍ റൂമിലെത്തുമ്പോള്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഹോട്ടൽ മാനേജർ മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് സണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. മരണകാരണം ഹൃദയാഘാതമാകാമെന്ന് എയർലൈൻ അറിയിച്ചു. പൈലറ്റിന്റെ വിയോഗത്തിൽ എയർലൈൻ അധികൃതർ അനുശോചനം രേഖപ്പെടുത്തി.









0 comments