ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ച് എയർ ഇന്ത്യ പൈലറ്റ്; വീഡിയോ പുറത്ത്

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് യാത്രക്കാരനെ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് ക്രൂരമായി മർദിച്ചെന്ന് പരാതി. ക്യാപ്റ്റൻ വീരേന്ദർ സെജ്വാൾ എന്ന പൈലറ്റാണ് യാത്രക്കാരനായ അങ്കിത് ദിവാനെ മർദ്ദിച്ചത്.
വെള്ളിയാഴ്ച ഡൽഹി എയർപോർട്ടിലെ ടെർമിനൽ 1-ലായിരുന്നു സംഭവം. മർദ്ദനമേറ്റ യാത്രക്കാരന്റെ മുഖത്ത് നിന്ന് രക്തം പൊടിയുന്ന നിലയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നാലുമാസം പ്രായമുള്ള കുഞ്ഞുമായി എയർപോർട്ടിലെത്തിയ അങ്കിതിനെയും കുടുംബത്തെയും സ്റ്റാഫ് എൻട്രി വഴി കടന്നുപോകാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചിരുന്നു.
എന്നാൽ ക്യൂ തെറ്റിച്ച് മുന്നിൽ കയറാൻ ശ്രമിച്ച പൈലറ്റിനെ അങ്കിത് ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവം വിവാദമായതോടെ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
വ്യോമയാന മന്ത്രാലയം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. തന്റെ ഏഴ് വയസ്സുകാരിയായ മകളുടെ മുന്നിൽ വെച്ചാണ് താൻ മർദ്ദനത്തിന് ഇരയായതെന്നും കുട്ടി മാനസികമായി തകർന്നിരിക്കുകയാണെന്നും അങ്കിത് പറഞ്ഞു.
എന്നാൽ വിമാനയാത്ര മുടങ്ങാതിരിക്കാൻ പരാതിയില്ലെന്ന് എഴുതി നൽകാൻ തന്നെ എയർപോർട്ട് അധികൃതർ നിർബന്ധിച്ചതായും അങ്കിത് ആരോപിച്ചു.









0 comments