എഐകെഎസ് മൂന്നാമത് തെലങ്കാന സംസ്ഥാന സമ്മേളനം; രണ്ടായിരത്തിലധികം കർഷകരും തൊഴിലാളികളും പങ്കെടുത്തു

അഖിലേന്ത്യാ കിസാൻ സഭ: മൂന്നാം തെലങ്കാന സംസ്ഥാന സമ്മേളനത്തിൽ നിന്ന്
തെലങ്കാന : അഖിലേന്ത്യാ കിസാൻ സഭയുടെ (AIKS) മൂന്നാം തെലങ്കാന സംസ്ഥാന സമ്മേളനത്തിന് കൊത്തഗുഡെത്തിൽ ആവേശകരമായ തുടക്കം. വ്യാഴാഴ്ച നടന്ന പൊതുസമ്മേളനത്തിൽ രണ്ടായിരത്തിലധികം കർഷകരും തൊഴിലാളികളും പങ്കെടുത്തു. സ്ത്രീകളുടെ പങ്കാളിത്തം സമ്മേളനത്തിന്റെ മുഖ്യ സവിശേഷതയായി. സിംഗരേണി കോളിയറിയിലെ ആയിരക്കണക്കിന് കൽക്കരി തൊഴിലാളികളും ആദിവാസി വിഭാഗങ്ങളും അധിവസിക്കുന്ന കൊത്തഗുഡെം ചരിത്രപ്രസിദ്ധമായ തെലങ്കാന സായുധ സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്.
മുതിർന്ന നേതാവും എഐകെഎസ് മുൻ ദേശീയ വൈസ് പ്രസിഡന്റുമായ എസ് മല്ല റെഡ്ഡി പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. തുടർന്ന് രക്തസാക്ഷികളായ സാമിനേനി രാമറാവു, കാസനി ഐലയ്യ എന്നിവർക്ക് ആദരമർപ്പിച്ചു. എഐകെഎസ് ദേശീയ പ്രസിഡന്റ് ഡോ അശോക് ധാവ്‌ളെ സമ്മേളനം ഉദ്ഘാടനം ചെയ്തു. കർഷക പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും അവയെ പ്രതിരോധിക്കേണ്ട വഴികളും അദ്ദേഹം വിശദീകരിച്ചു.
എഐഎഡബ്ല്യുയു സംസ്ഥാന വൈസ് പ്രസിഡന്റ് തമ്മിനേനി വീരഭദ്രം, എഐകെഎസ് ദേശീയ ജനറൽ സെക്രട്ടറി ഡോ വിജൂ കൃഷ്ണൻ, സിഐടിയു ദേശീയ ട്രഷറർ എം സായ്ബാബു, ബി വെങ്കട്ട്, ടി സാഗർ എന്നിവർ സംസാരിച്ചു. എഐകെഎസ് സംസ്ഥാന പ്രസിഡന്റ് പി സുദർശൻ റാവു അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം രണ്ട് ദിവസം കൂടി തുടരും. തെലങ്കാനയിൽ കർഷക സഭയുടെ അംഗസംഖ്യ 2021ൽ 2,75,315 ആയിരുന്നത് 2025ൽ 4,47,986 ആയി വർധിച്ചു.











0 comments