print edition മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന് തുടക്കം

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തെലങ്കാനയുടെ ഉത്സവമായ ബതുകമ്മയുടേതിന് സമാനമായി പൂക്കൾ തയ്യാറാക്കുന്ന ആശാപ്രവർത്തകർ
അഖില ബാലകൃഷ്ണൻ
Published on Jan 25, 2026, 02:13 AM | 1 min read
ഹൈദരാബാദ്
സാമ്രാജ്യത്വത്തിനും വർഗീയതയ്‌ക്കുമെതിരെ പ്രതിരോധം തീർത്ത് രാജ്യത്തെ ഏറ്റവും വലിയ മഹിളാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ 14–ാമത് ദേശീയ സമ്മേളനത്തിന് തെലുഗുമണ്ണിൽ തുടക്കം. ഞായർ രാവിലെ ഒമ്പതിന് ഹൈദരാബാദ് ആർടിസി ഓഡിറ്റോറിയത്തിൽ നടിയും എഴുത്തുകാരിയുമായ എം രോഹിണി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.
മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി അധ്യക്ഷയാകും. ജനറൽ സെക്രട്ടറി മറിയം ധാവ്ളെയും ബൃന്ദ കാരാട്ടും മുഖ്യപ്രഭാഷണം നടത്തും. ശാന്ത സിൻഹ സ്വാഗതമാശംസിക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 830 പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും. കേരളത്തിൽനിന്ന് 200 പ്രതിനിധികൾ പങ്കടുക്കും.
പകൽ രണ്ടിന് ആയിരത്തിലേറെ സ്‌ത്രീകൾ അണിനിരക്കുന്ന റാലിയും സമ്മേളനവും അരങ്ങേറും. ജനാധിപത്യ അവകാശങ്ങളും സ്‌ത്രീകളുടെ അവകാശ സംരക്ഷണവും നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ചർച്ചചെയ്യുമെന്ന് ശനിയാഴ്‌ച മീഡിയ സെന്റർ ഉദ്‌ഘാടനംചെയ്‌ത് പി കെ ശ്രീമതി പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചരിത്രപ്രദർശനവും ഫോട്ടോ പ്രദർശനും ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെയും ട്രഷറർ എസ് പുണ്യവതിയും ഉദ്‌ഘാടനം ചെയ്‌തു. തെലങ്കാന പ്രത്യേക സംസ്ഥാനമായ ശേഷം ആദ്യമായാണ് ദേശീയ സമ്മേളനം നടക്കുന്നത്. മൂന്ന് മാസമായി തെലങ്കാനയിലെ നേതാക്കളും പ്രവർത്തകരും ഗ്രാമങ്ങൾ തോറും സഞ്ചരിക്കുകയായിരുന്നു. എഡുലുപുരം, മുഡിഗൊണ്ട, മധിര എന്നിവിടങ്ങളിലെ വീടുകളിൽനിന്നാണ് ഫണ്ട് ശേഖരിച്ചത്. റെയിൽവേ സ്റ്റേഷൻ മുതൽ സമ്മേളന നഗരി വരെ കൊടികൾ കൊണ്ട് നി റഞ്ഞു.










0 comments