ബുൾഡോസർരാജിനിരയായവരെ സന്ദർശിച്ച് മഹിളാ അസോസിയേഷൻ നേതാക്കൾ

വീടുകൾ നഷ്ടമായ ജനങ്ങളുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ സംസാരിക്കുന്നു
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർരാജിനിരയായ ജനങ്ങളെ സന്ദർശിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ. മഹിളാ അസോസിയേഷൻ കർണാടക സംസ്ഥാന സെക്രട്ടറി ദേവി മാണ്ഡ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് യെലഹങ്ക കൊഗിലുവിലെ വസീം ലേഔട്ടിലും ഫക്കീർ കോളനിയിലുമുള്ള പ്രദേശവാസികളെ സന്ദർശിച്ചത്. ഒറ്റരാത്രികൊണ്ടാണ് ഇവരുടെ വീടുകൾ ബുൾഡോസറുകളാൽ തകർക്കപ്പെട്ടത്. ജനങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
കൊഗിലുവിലെ മുസ്ലിം ഭൂരിപക്ഷമായ ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലെയും നാനൂറോളം വീടുകളാണ് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തിയത്. കുട്ടികളും ഗർഭിണികളുമടക്കം മൂവായിരത്തോളം പേരെയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ കൊടുംതണുപ്പിൽ തെരുവിലേക്കിറക്കിവിട്ടത്. 30 വര്‍ഷമായി താമസിക്കുന്നവരെ പുനരധിവാസമോ മറ്റ്‌സൗകര്യമോ ഒരുക്കാതെ ശനിയാഴ്‌ച പുലര്‍ച്ചെ നാലോടെ ജെസിബികളും വൻ പൊലീസ് സന്നാഹങ്ങളുമായെത്തി കുടിയിറക്കുകയായിരുന്നു. പ്രതിഷേധിച്ചവര്‍ക്കെതിരെ ബലപ്രയോഗം നടത്തി.
ഒരു വർഷം മുമ്പുതന്നെ ഫക്കീർ കോളനിക്കാർക്ക് കുടിയൊഴിയാൻ നോട്ടീസ് നൽകിയിരുന്നെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാൽ 30 വർഷമായി കൈയിലുള്ള ഭൂരേഖകൾ വിശ്വസിച്ചാണ് താമസം തുടർന്നത്. വസീം സ്ട്രീറ്റിൽ വീടുവയ്‌ക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ വായ്‌പയും നൽകി. വൈദ്യുതി, വെള്ളം കണക്‌ഷനും കിട്ടി. സ്ഥലം എംഎൽഎയായ റവന്യൂമന്ത്രി കൃഷ്‌ണ ബൈരെഗൗഡ കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രദേശത്ത് എത്തി വികസന വാഗ്‌ദാനങ്ങൾ നൽകിയതുമാണ്.











0 comments