print edition ‘എ ഐ ഇംപാക്‌ട് ഉച്ചകോടി’ ഇന്നുമുതൽ ഡൽഹിയിൽ ; വിദേശ രാഷ്‌ട്രത്തലവന്മാർ പങ്കെടുക്കും

ന്യൂഡൽഹി
നിർമിത ബുദ്ധി(എഐ)യുടെ അടുത്തഘട്ട വികസനത്തിനുള്ള ആശയങ്ങൾ പങ്കുവയ്‌ക്കുന്ന ‘എ ഐ ഇംപാക്‌ട് ഉച്ചകോടി ’ ഡൽഹിയിൽ ഇന്നുമുതൽ. അഞ്ചുദിവസത്തെ ഉച്ചകോടിക്കായി 20 രാഷ്‌ട്രത്തലവന്മാരും നാൽപ്പതിലേറെ വിദേശമന്ത്രിമാരും നൂറിലേറെ ആഗോള കന്പനികളുടെ സിഇഒമാരും ഡൽഹിയിൽ എത്തിത്തുടങ്ങി. ഭാരത് മണ്ഡപത്തിൽ വ്യാഴാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടി ഉദ്‌ഘാടനം ചെയ്യും. എ ഐ എക്‌സ്‌പോ മോദി തിങ്കളാഴ്‌ച ഉദ്‌ഘാടനം ചെയ്യും. 70,000 ചതുരശ്ര മീറ്ററിലധികം വിസ്‌തൃതിയിലാണ് എക്‌സ്‌പോ.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ, ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസ്, സ്‌പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസ് പെരെസ്, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക, എസ്റ്റോണിയൻ പ്രസിഡന്റ് അലർ കാരിസ്, അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ തുടങ്ങി 20 പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്‌റ്റാഫ് മാക്‍സിം ഒറെഷ്‍കള, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് മൈക്കൽ ക്രാറ്റ്സിയോസ്, ചൈനയുടെ ശാസ്ത്ര സാങ്കേതിക ഉപമന്ത്രി ചെൻ ജിയാചാങ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘങ്ങളും 45ലേറെ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല സംഘവും എത്തും. ഗൂഗിൾ, ഓപ്പൺ എഐ, ക്വാൽകോം, മൈക്രോസോഫ്‌ട്, ഇൻഫോസിസ്, അഡോബ് , മെറ്റ, സൂം തുടങ്ങിയ ആഗോള കന്പനികളുടെ സിഇഒമാരും പങ്കെടുക്കും.
ജനങ്ങൾ, ഭൂമി, വികസനം എന്നീ മൂന്ന് സന്ദേശങ്ങളാണ് ഉച്ചകോടിയുടേത്. അഞ്ഞൂറിലധികം സെഷനുകള്‍ നടക്കും. വെള്ളിയാഴ്‌ച സംയുക്ത പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. നിർമിത ബുദ്ധിയുടെ വളർച്ചയിൽ ഇന്ത്യയെ പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.










0 comments