അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ മൃതദേഹങ്ങൾ മാറിപ്പോയതായി പരാതി

ന്യൂഡൽഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിലകപ്പെട്ട ഉറ്റവരുടെ മൃതദേഹം മാറിപ്പോയതായി രണ്ട് ബ്രിട്ടീഷ് കുടുംബങ്ങൾ പരാതിപ്പെട്ടു. തങ്ങൾക്ക് ലഭിച്ചത് മറ്റാരുടെയോ മൃതദേഹമാണെന്നാണ് രണ്ട് കുടുംബങ്ങളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ രണ്ട് പേരുടെ ഫലങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണിത്.
എല്ലാ മൃതദേഹങ്ങളും വളരെ പ്രൊഫഷണലിസത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. യു കെ കുടുംബത്തോടൊപ്പം നിന്ന് കാര്യങ്ങൾ പരിശോധിക്കുമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് സഹകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വിമാനാപകടത്തിൽ മരിച്ചവരുടെ 13 മൃതദേഹാവശിഷ്ടങ്ങളാണ് യു കെയിലേയ്ക്ക് അയച്ചതെന്ന് ബ്രിട്ടീഷ് കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ജെയിംസ് ഹീലി പറയുന്നു. ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ ഡിഎൻഎയുമായി പൊരുത്തപ്പെട്ടില്ല. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ഒരുമിച്ച് പാക് ചെയ്ത് അയച്ചതും പരാതിയായി.
ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട AI 171 വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് വിമാനത്താവളത്തിന് പുറത്ത് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30ഓടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനം പറന്നുയർന്നത്.
ടേക്ക് ഓഫിന് നിമിഷങ്ങൾക്കകം വിമാനം തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ 260 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. ഇവരിൽ 241 പേർ യാത്രക്കാരും മറ്റുള്ളവർ വിമാനത്തിലെ ക്രൂവും ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർഥികളും സമീപവാസികളുമാണ്.










0 comments