ലേബര്‍ കോഡും എഐയും
കൂട്ടപിരിച്ചുവിടലിന് അഡിഡാസ്, പകുതിയോളം ജീവനക്കാരെ വെട്ടിക്കുറക്കുന്നു

ഗുരുഗ്രാം:സ്പോര്‍ട്സ് രംഗത്തെ പ്രമുഖ സമഗ്ര നിര്‍മാതാക്കളായ അഡിഡാസ് തങ്ങളുടെ ഇന്ത്യ ടെക് ഹബ്ബിൽ വൻ പിരിച്ചുവിടലിന് ഒരുങ്ങുന്നു. ഗുരുഗ്രാം ടെക് ഹബ്ബിൽ 350 ൽ അധികം പേര്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നൽകി. സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ എൻജിനീയർമാർ എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവരെയാണ് മുഖ്യമായും ലക്ഷ്യം വെക്കുന്നത്.
പിരിച്ചുവിടൽ അഡിഡാസ് ഔദ്യോഗികമായി ശരിവെച്ചിട്ടുണ്ട്. സെപ്തംബര്‍ 15 ന് ചേര്‍ന്ന ടൗൺഹാൾ യോഗത്തിലാണ് വിവരം പരസ്യപ്പെടുത്തിയത്. 700 സ്ഥിരം ജീവനക്കാരാണ് ഈ കേന്ദ്രത്തിൽ മാത്രമുള്ളത്. ആദ്യ ബാച്ചിന് നോട്ടീസ് നൽകി. മറ്റ് ജീവനക്കാര്‍ക്ക് ഡിസംബര്‍ വരെ പിരിയാനുള്ള ഇടവേള അനുവദിച്ച് നൽകി. ഇതര ജോലികൾ കണ്ടെത്താനുള്ള ആശ്വാസ സമയം എന്ന പേരിലാണ് ഇത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡ് മറയാക്കിയാണ് കമ്പനിയുടെ നടപടികൾ. എഐ അധിഷ്ഠിത പരിഷ്കാരങ്ങളോടെ മാനവവിഭവ ശേഷി വെട്ടികുറയ്ക്കുന്നു എന്നാണ് റിപ്പോര്‍ടുകൾ.
മാറിയ ബിസിനസ് സാങ്കേതിക സാഹചര്യങ്ങൾക്ക് അനുസൃതമായി പ്രവര്‍ത്തനങ്ങൾ ലളിതമാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും എന്ന പേരിൽ ഇത്തരം നടപടികൾക്ക് പുതിയ തൊഴിൽ നിയമം അനുമതി നൽകുന്നു. അതേ സമയം ജീവക്കാര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജുകൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.









0 comments