അംബേദ്കർ കോളേജിൽ അധ്യാപികയെ ആക്രമിച്ച എബിവിപി നേതാവിനെതിരെ നിഷ്പക്ഷമായ അന്വേഷണം നടത്തണം : എസ്എഫ്ഐ

ന്യൂഡൽഹി: ഡോ . ഭീം റാവു അംബേദ്കർ കോളേജിൽ എബിവിപി വിദ്യാർഥി യൂണിയൻ പ്രതിനിധി അധ്യാപികയെ ആക്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി എസ്എഫ് ഐ . വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പവിത്രതയും മാന്യതയുമാണ് വിദ്യാർഥി യൂണിയൻ പ്രതിനിധികൾ ഇത്തരം പ്രവൃത്തി ചെയ്യുന്നതിലൂടെ ഇല്ലാതാകുന്നതെന്ന് ഡൽഹി സർവകലാശാല എസ്എഫ്ഐ ഘടകം പ്രസ്താവനയിൽ വ്യക്തമാക്കി.
അംബേദ്കർ കോളേജ് യൂണിയൻ ഡിയുഎസ് യു ജോയിന്റ് സെക്രട്ടറിയും എബിവിപി പ്രവർത്തകയുമായ വ്യക്തിയാണ് അധ്യാപികയെ അക്രമിച്ചത്. ഡിയുഎസ് യു പ്രസിഡന്റായ ആര്യ മന്നിന്റെ മുന്നിൽ വച്ചാണ് ദീപിക ത്സാ അധ്യാപികയെ കയ്യേറ്റം ചെയ്തത്. ഇതൊരൊറ്റപ്പെട്ട സംഭവമല്ല, കയ്യേറ്റവും അതിക്രമവും അധികാര ദുർവിനിയോഗവും നടത്തുന്നതിലൂടെ, ചർച്ചയും ജനാധിപത്യപരവുമായ പ്രവർത്തന രീതിയുമല്ല ക്യാമ്പസിനുള്ളതെന്ന് പ്രഖ്യാപിക്കുന്ന നിലയിലേക്ക് എബിവിപി മാറിയിരിക്കുകയാണ്.
സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരെയാണ് അക്രമികൾ ലക്ഷ്യം വെയ്ക്കുന്നത്. ശിക്ഷയിൽ നിന്നും രക്ഷപ്പെടുമെന്ന കൃത്യമായ ബോധ്യവും അക്രമികളെ നയിക്കുന്നു. ഡിയുഎസ് യു പ്രസിഡന്റിന്റെ മൗനം അക്രമ സംഭവങ്ങളെ സാധാരണ വൽക്കരിക്കുന്നതിലേക്കും അതിനോട് നിശബ്ദത പാലിക്കുന്നതിലേക്കും ഇന്നത്തെ വിദ്യാർഥി രാഷ്ട്രീയത്തെ നയിക്കുകയാണ്. ഇത് ആശങ്ക ഉയർത്തുന്നു.
സർവകലാശാല സംരക്ഷിക്കപ്പെടേണ്ട അക്കാദമിക് പരിസരവും വിദ്യാർഥി പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയുമാണ് ഇതുവഴി തകർക്കപ്പെടുന്നത്. സർവകലാശാലയും കോളേജ് അധികാരികളും ശക്തമായ അന്വേഷണം സമയബന്ധിതമായും പക്ഷപാതിത്വമില്ലാതെയും നടത്തി തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് എസ്എഫ്ഐ ആവശ്യപ്പെടുന്നു.
ശത്രുതയുടേയും ശക്തി തെളിയിക്കലിന്റെയും പരിസരമല്ല മറിച്ച്, പഠനം, പരസ്പര ബഹുമാനം, അറിവ് കെെമാറൽ എന്നിവയ്ക്കൊക്കെയുള്ള ഇടമായിരിക്കണം സർവകലാശാലകൾ എന്നും എസ്എഫ് ഐ പ്രസ്താവനയിൽ വ്യക്തമാക്കി.










0 comments