മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ റെയ്ഡ്: കണ്ടെത്തിയത് 28.5 കോടി രൂപയും 21.5 കോടിരൂപയുടെ സ്വർണവും

പിടിച്ചെടുത്ത സ്വര്‍ണം | Image Source: https://x.com/SuvenduWB
കൊൽക്കത്ത: മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ നടന്ന പൊലീസ് റെയ്ഡിൽ 28.5 കോടി രൂപ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലുള്ള ദെയൂച്ച ഗ്രാമത്തിലാണ് സംഭവം. ബിർഭൂം സ്വദേശിയായ മിനാർ മൊണ്ഡലിൻ്റെ വീട്ടിൽ 15 മണിക്കൂറിലധികം നീണ്ട റെഡിനൊടുവിൽ 28.5 കോടി രൂപ പണവും 14 സ്വർണ്ണക്കട്ടികളും 10 സ്വർണ്ണ ബിസ്ക്കറ്റുകളുമുൾപ്പെടെ 15 കിലോഗ്രാം സ്വർണവും കണ്ടെത്തി.
കണ്ടെടുത്ത സ്വർണത്തിന്റെ നിലവിലെ വിപണി മൂല്യം ഏകദേശം 21.5 കോടി രൂപയാണ്. ബാങ്കിൽ നിന്ന് നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ചാണ് പൊലീസ് ഈ തുക തിട്ടപ്പെടുത്തിയത്. നോട്ടുകൾ എണ്ണിത്തിടപ്പെടുത്തുന്നതിനിടെ അഞ്ച് മെഷീനുകൾ കേടായതായും റിപ്പോർട്ടുകളുണ്ട്. പിടിച്ചെടുത്ത പണത്തിന്റെയും സ്വർണ്ണത്തിന്റെയും ആകെ മൂല്യം ഏകദേശം 50 കോടി രൂപയോളം വരും. സർക്കാർ ബസ് ഡ്രൈവർ ജോലിയിൽ നിന്ന് വിരമിച്ച ഇയാളുടെ രണ്ട് നില വീട് വളഞ്ഞാണ് പൊലീസ് റെയ്ഡ് നടത്തിയത്.
നിലവിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ഡലിൻ്റെ അനുയായിയും മീനാർ മണ്ഡൽ പ്രദേശത്തെ പ്രമുഖ വ്യവസായി തുലു മണ്ഡലിന്റെ ബന്ധുവും മാനേജരുമാണ് മിനാർ. സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം, ദെയൂച്ചയിലെ പ്രധാന ടോൾ ഗേറ്റിൽ നിന്ന് ട്രക്കുകളിൽ നിന്ന് പണം പിരിക്കുന്ന ചുമതല തുലു മണ്ഡൽ ഇയാൾക്കാണ് നൽകിയിരുന്നത്.
നിലവിൽ ഒളിവിൽ പോയിരിക്കുന്ന തുലു മണ്ഡലിന് പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു മുൻ ബസ് ഡ്രൈവറുടെ പക്കൽ നിന്ന് ഇത്രയും വലിയ തുകയും സ്വർണവും കണ്ടെടുത്തത് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്.









0 comments