80 -ാം സ്വാതന്ത്ര്യദിനം; പുതിയ പോരാട്ടങ്ങള്‍ക്ക് പ്രചോദനമാകുന്ന ഓര്‍മപുതുക്കല്‍

ന്യൂഡല്‍ഹി : രാജ്യം ശനിയാഴ്ച എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വന്ദേമാതരം ആലപിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആദ്യമായാണ് സ്വാതന്ത്ര്യദിന ചടങ്ങുകളുടെ ഭാഗമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കുന്നത്. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ചടങ്ങുകളുടെ ക്രമത്തിലും ഇത്തവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം ഔദ്യോഗിക ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ദേശീയപതാക ഉയർത്തലും പരേഡുകളും നടക്കും. ജില്ലകളിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടികളിലും പരേഡുകളിലും മുഖ്യമന്ത്രിയും മറ്റ് സംസ്ഥാന മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ മുഖ്യമന്ത്രി പങ്കെടുക്കും.
രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുന്ന നയങ്ങൾക്കെതിരെ രൂക്ഷവിമർശനങ്ങളുയരുന്നതിനിടെയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടക്കുന്നത്. ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, പശു മാംസം കടത്തിയെന്ന് ആരോപിച്ചുള്ള കൊലപാതകങ്ങൾ, പൗരത്വം തെളിയിക്കേണ്ടി വരുന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇന്നും അറുതിവന്നിട്ടില്ല. മോദി സർക്കാർ നടപ്പിലാക്കുന്ന കാവിവൽക്കരണത്തിനും മതനിരപേക്ഷത ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് യുഡിഎഫ് സർക്കാരും ഒത്താശ ചെയ്യുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്. മോദി സർക്കാരിന്റെ ജനവിരുദ്ധ, വർഗീയ നയങ്ങളെ എതിർക്കുന്നതിൽ യുഡിഎഫ് സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്. പിഎം ശ്രീ പദ്ധതിയും വന്ദേമാതരം പൂർണ്ണമായി ആലപിക്കാനുള്ള തീരുമാനങ്ങളുമെല്ലാം ഉദാഹരണങ്ങളാണ്. ബിജെപിയുടെ അതേ വിഭജന രാഷ്ട്രീയം തന്നെയാണ് സംസ്ഥാന സർക്കാരും പിന്തുടരാൻ ശ്രമിക്കുന്നത് എന്നതാണ് ഉയരുന്ന പ്രധാന വിമർശനം.
വിദേശാധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ജീവന്‍ നല്‍കിയ ധീരനേതാക്കളെ സ്മരിക്കാന്‍ കൂടിയുള്ളതാണ് സ്വാതന്ത്ര്യദിനം. പുതിയ പോരാട്ടങ്ങള്‍ക്കായി അവരുടെ സ്മരണകള്‍ എല്ലാവര്‍ക്കും ആവേശം പകരുന്നതാകണം എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓരോ സ്വാതന്ത്ര്യദിനവും.









0 comments