ബിസ്കറ്റ് വാങ്ങാനെത്തിയ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; അസമില്‍ 70 കാരൻ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ദിബ്രുഗഡ് : അസമിലെ ദിബ്രുഗഡ് ജില്ലയിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച 70 കാരൻ അറസ്റ്റിൽ. ഖാലിദുർ റഹ്മാനെന്ന കടയുടമയാണ് അറസ്റ്റിലായിരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
മെയ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നംറൂപ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദില്ലി ടീ എസ്റ്റേറ്റിൽ പെൺകുട്ടിയുടെ വീടിനടുത്താണ് പ്രതി കട നടത്തിയിരുന്നത്. ബിസ്കറ്റ് വാങ്ങാനായി കടയിൽ പോയപ്പോഴാണ് പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ ഇയാൾ തന്റെ വീടിനുള്ളിലേക്ക് തന്ത്രപരമായി കൊണ്ടുപോവുകയും ഹീനപ്രവൃത്തി ചെയ്യുകയായിരുന്നുവെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു.
സംഭവത്തെക്കുറിച്ച് മറ്റാരോടും പറയരുതെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന് പോയ കുട്ടി വിവരം ആദ്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് മാതാപിതാക്കളോട് പറയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പെൺകുട്ടിയെ ദിബ്രുഗഡിലെ കെയർ ഹോമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.










0 comments