അസമിലെ ഏഴ് ജില്ലകളിലായി 64 ലക്ഷം നുഴഞ്ഞുകയറ്റക്കാർ: വിവാദ പരാമർശവുമായി അമിത് ഷാ

ദിസ്പൂർ : അസമിൽ ഏഴ് ജില്ലകളിലായി 64 ലക്ഷം നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന വിവാദ പരാമർശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ ഭരണകാലത്തിനിടെ അസമിലെ ജനസംഖ്യാശാസ്‌ത്രം മാറിയെന്ന് വാദിച്ച അമിത് ഷാ 64 ലക്ഷം നുഴഞ്ഞുകയറ്റക്കാർ ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെന്നും വിവാദപരാമർശം നടത്തി. നുഴഞ്ഞുകയറ്റം തടയാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും അമിത് ഷാ പറഞ്ഞു. ധേമാജിയിലെ കരേങ് ചപോരിയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു വിവാദ പരാമർശം.
"ധുബ്രി, ബാർപേട്ട, ദരംഗ്, മോറിഗാവ്, ബോംഗൈഗാവ്, നാഗോൺ, ഗോൾപാറ എന്നീ ജില്ലകളിൽ നുഴഞ്ഞുകയറ്റക്കാരുടെ ആധിപത്യമാണ്. നുഴഞ്ഞുകയറ്റക്കാരെ തടയേണ്ടതുണ്ട്. കോൺഗ്രസ് ഭരണത്തെത്തുടർന്നാണ് കുടിയേറ്റമുണ്ടായത്. നുഴഞ്ഞുകയറ്റക്കാരെ തടയുന്ന ജോലി ഹിമന്ത ബിശ്വ ശർമ്മയുടെ സർക്കാർ ചെയ്യും- അമിത് ഷാ പറഞ്ഞു.
അസമിലെ ജനസംഖ്യാപരമായ മാറ്റത്തെ പ്രതിരോധിക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒന്നിലധികം നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അമിത് ഷാ വിവാദ പ്രസ്താവന നടത്തി. 126 നിയമസഭാ സീറ്റുകളുള്ള അസമിൽ ഈ വർഷം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്.










0 comments