മധ്യപ്രദേശിൽ രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവി ബാധ; അന്വേഷണം പ്രഖ്യാപിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ച സംഭവത്തിൽ അന്വേഷണം. ആറംഗ സമിതി രൂപീകരിച്ചു. പൊതുജനാരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കമീഷണർ തരുൺ രതിയാണ് ഇക്കാര്യം അറിയിച്ചത്. ഏഴ് ദിവസത്തിനുള്ളിൽ സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
സത്‌ന, ജബൽപൂർ എന്നിവിടങ്ങളിലെ ജില്ലാ ആശുപത്രികളിൽ ചികിത്സയിലായിരുന്ന തലസീമ രോഗികളായ കുട്ടികളിലാണ് എച്ച്ഐവി ബാധ. ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള നാല് കുട്ടികൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് രണ്ട് കുട്ടികൾക്ക് കൂടി എച്ച്ഐവി ബാധ കണ്ടെത്തി. കുട്ടികളിൽ ഒരാളുടെ രക്ഷിതാക്കൾക്കും അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
തലസീമിയ രോഗികൾക്ക് ജീവൻ നിലനിർത്താൻ ഇടയ്ക്കിടെ രക്തം മാറ്റിവെക്കേണ്ടതുണ്ട്. ഇത്തരത്തിൽ രക്തം നൽകിയപ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം. കുട്ടികളുടെ രക്തം പരിശോധിച്ചപ്പോഴാണ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആശുപത്രിയിലെ രക്തബാങ്കിൽ നിന്ന് നൽകിയ രക്തത്തിൽ നിന്നാണോ അതോ മറ്റ് ചികിൽസാ ഉപകരണങ്ങൾ വഴിയാണോ വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്.










0 comments