പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ച; തട്ടിപ്പിന് സഹായിച്ച സഹായി ഉൾപ്പെടെ 43 പേർ പിടിയിൽ

ചണ്ഡീഗഡ്: പഞ്ചാബിലെ ഫാർമസി റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയിൽ 43 പേർ പിടിയിൽ. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 10 പ്രധാന പ്രതികളെയും, 25 ഉദ്യോഗാർത്ഥികളെയും, തട്ടിപ്പിന് സഹായിച്ച 8 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സഹായിമാരിൽ അഞ്ച് പേർ പഞ്ചാബിൽ നിന്നുള്ളവരും മൂന്ന് പേർ ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.
ഹരിയാനയിൽ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ ഫോമുകൾ പൂരിപ്പിച്ചു നൽകിയും കോപ്പിയടിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയും തുടങ്ങിയ ഈ സംഘം പിന്നീട് പഞ്ചാബിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു. ഫിറോസ്പൂരിലെ ഒരു കഫേ വഴിയാണ് ഈ സംഘം പഞ്ചാബിൽ ബന്ധം സ്ഥാപിച്ചത്.
പ്രതിയായ ഗുർമീത് സിംഗിന്റെ വീടാണ് തട്ടിപ്പിന്റെ പ്രധാന കേന്ദ്രമായി ഉപയോഗിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥർ പരീക്ഷാ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. തുടര്‍ന്ന് മൊബൈൽ ഫോണുകൾ, ഹെഡ്‌ഫോൺ, തുടങ്ങിയ അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ ഉദ്യോഗാർത്ഥികളിൽ നിന്ന് പിടിച്ചെടുത്തു.
യൂട്യൂബ് പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പ്രതികൾ ഇത്തരം ഹൈടെക് കോപ്പിയടി രീതികൾ പഠിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒളിവിൽ പോയ നാല് ഉദ്യോഗാർത്ഥികൾക്കും ഒരു സഹായിക്കും വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.








0 comments