അമേത്തിയിൽ വ്യാപാരിയുടെ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളി

അമേത്തി: ഉത്തർപ്രദേശിലെ അമേത്തി ജില്ലയിൽ മുപ്പതുകാരനായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പ്രദേശത്തെ പ്രമുഖ ടെന്റ് വ്യാപാരിയായ ശരീഫിന്റെ മകൻ ഷാഹിദാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ശുക്യുൽ ബസാർ ടൗൺഷിപ്പിന് സമീപമുള്ള അഴുക്കുചാലിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ നിന്നിറങ്ങിയ ഷാഹിദ് രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിവരികയായിരുന്നു. മൃതദേഹത്തിൽ കഴുത്ത് മുതൽ വായ വരെ മൂർച്ചയേറിയ ആയുധം കൊണ്ട് ആഴത്തിലുള്ള നാലഞ്ചു മുറിവുകളുണ്ടെന്ന് ശുക്യുൽ ബസാർ എസ് എച്ച് ഒ വിവേക് വർമ്മ അറിയിച്ചു.
പ്രണയവിവാഹവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് ആദ്യ ഘട്ടത്തിൽ വിശദീകരിച്ചത്. ഷാഹിദ് അടുത്തിടെ ദക്ഷിൺ ഗ്രാമവാസിയായ സബിഹ എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു.വിവാഹത്തിന് ശേഷം മുംബൈയിലേക്ക് പോയ ദമ്പതികൾ ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതം അറിയിച്ചതോടെയാണ് അടുത്തിടെ നാട്ടിൽ തിരിച്ചെത്തിയത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.










0 comments