ad
Deshabhimani

ഉത്തരാഖണ്ഡിൽ കൊടുങ്കാറ്റിൽ ഫ്ലോട്ടിങ് ഹട്ടുകൾ മറിഞ്ഞു; 30 വിനോദസഞ്ചാരികളെ രക്ഷപെടുത്തി

tehri floating hut

photo credit: X

വെബ് ഡെസ്ക്

Published on May 03, 2026, 08:45 PM | 1 min read

ന്യൂ തെഹ്‌രി : ഉത്തരാഖണ്ഡിൽ കൊടുങ്കാറ്റിൽ ഫ്ലോട്ടിങ് ഹട്ടുകൾ മറിഞ്ഞുണ്ടായ അപകടത്തിൽ 30 വിനോദസഞ്ചാരികളെ രക്ഷപെടുത്തി. ദോബ്ര-ചാന്തി തടാക പ്രദേശത്ത് ഒഴുകിനടക്കുന്ന കുടിലുകളുടെ ആക്സിൽ ജോയിന്റുകൾ തകർന്നതിനെ തുടർന്നാണ് കെട്ടിടങ്ങൾ വെള്ളത്തിലേക്ക് അപകടകരമായി ചരിഞ്ഞത്. എസ്ഡിആർഎഫ് സംഘം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി സുരക്ഷിതമായി പുറത്തെത്തിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. കോട്ടി കോളനിയിൽ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) സംഘം രാത്രി 7.45 ഓടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കൊടുങ്കാറ്റ് കാരണം കുടിലുകൾ പലയിടങ്ങളിലേക്ക് ഒഴുകിപ്പോയിരുന്നു.


ഏപ്രിൽ 30ന് മധ്യപ്രദേശിലെ ജബൽപൂരിൽ നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിൽ സമാനമായി കൊടുങ്കാറ്റിൽ ബോട്ട് മറിഞ്ഞ് 13 പേർ മരിച്ചിരുന്നു. എസ്ഡിആർഎഫിന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയ ​ദുരന്തം ഒഴിവായി. സാങ്കേതിക തകരാറിനെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ആക്ടിംഗ് ജില്ലാ മജിസ്‌ട്രേറ്റ് വരുണ അഗർവാൾ ഞായറാഴ്ച ഉത്തരവിട്ടു. സ്ഥലത്തെ എല്ലാ വിനോദ സഞ്ചാര പ്രവർത്തനങ്ങളും നിർത്തിവച്ചു.


തെഹ്‌രി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണ സമിതി നാല് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഘടനാപരമായ സമഗ്രതയും സുരക്ഷാ പ്രോട്ടോക്കോളുകളുടെ അഭാവവും പാനൽ അന്വേഷിക്കും. ഫ്ലോട്ടിംഗ് ഹട്ടുകൾ പ്രവർത്തിപ്പിക്കുന്നതിന് നിലവിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളില്ല. കൊടുങ്കാറ്റിൽ ആക്സിൽ ജോയിന്റുകൾ പൊട്ടിയതായാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം വരുണ അഗർവാൾ പറഞ്ഞു.


2015-16 കാലഘട്ടത്തിലാണ് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് 22 ഫ്ലോട്ടിംഗ് ഹട്ടുകൾ നിർമിച്ചത്. 2020-21 മുതൽ സ്വകാര്യ സ്ഥാപനമായ ലെ റോയുമായി ചേർന്ന് പൊതു- സ്വകാര്യ പങ്കാളിത്ത രീതിയിലാണ് നടത്തിപ്പ്. വിഷയത്തെക്കുറിച്ച് ടൂറിസം വകുപ്പോ ഓപ്പറേറ്ററോ ലോക്കൽ പൊലീസിനെ അറിയിച്ചിട്ടില്ലെന്ന് തെഹ്രി സീനിയർ പൊലീസ് സൂപ്രണ്ട് ശ്വേത ചൗബെ പറഞ്ഞു. തുടർച്ചയായ കാലാവസ്ഥാ മുന്നറിയിപ്പുകളെ തുടർന്ന് തടാകത്തിലെ എല്ലാ ബോട്ട് ഓപ്പറേറ്റർമാരോടും അതീവ ജാഗ്രത പാലിക്കാൻ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home