പങ്കാളി ട്രാൻസ്ജെൻഡർ ആണെന്ന് അറിഞ്ഞത് വിവാഹം കഴിഞ്ഞ് 25-ാം നാൾ; പരാതിയുമായി യുവാവ്

പ്രതീകാത്മക ചിത്രം
ഇൻഡോർ: സ്ത്രീയാണെന്ന വ്യാജേന വിവാഹം കഴിച്ച് തന്നെ ട്രാൻസ്ജെൻഡറും അവരുടെ കുടുംബവും കബളിപ്പിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്. മധ്യപ്രദേശിലെ ഷാജാപുർ സ്വദേശിയായ പച്ചക്കറി കച്ചവടക്കാരനാണ് പരാതിയുമായി രംഗത്ത് വന്നത്. 32 കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ട്രാൻസ്ജെൻഡർ പങ്കാളിയുടെ കുടുംബം അടക്കം അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ് 25-ാം നാൾ ആണ് ഭാര്യ സ്ത്രീയല്ലെന്നും ട്രാൻസ്ജെൻഡർ ആണെന്നും യുവാവ് തിരിച്ചറിഞ്ഞത്.
യുവാവിന് അയൽവാസി വഴിയാണ് വിവാഹാലോചന വന്നത്. ശേഷം വീട്ടുകാരും മറ്റും അന്വേഷണങ്ങളെല്ലാം നടത്തിയ ശേഷം വിവാഹം നടത്താൻ തീരുമാനിച്ചു. അടുത്തവർഷം വിവാഹം നടത്താമെന്നായിരുന്നു യുവാവിന്റെ കുടുംബം അറിയിച്ചത്. എന്നാൽ വധുവിന്റെ വീട്ടുകാരുടെ ആവശ്യപ്രകാരം വിവാഹം പെട്ടെന്ന് നടത്താൻ തീരുമാനിക്കുകയായിരുന്നു. ശേഷം ജൂൺ 29 ന് ക്ഷേത്രത്തിൽവെച്ച് വിവാഹം നടത്തി. എന്നാൽ വിവാഹം കഴിഞ്ഞതിന് ശേഷം ശാരീരിക ബന്ധത്തിലേർപ്പെടാൻ പങ്കാളി തയ്യാറായില്ലെന്നും ആദ്യ ദിവസങ്ങളിൽ ആർത്തവമാണെന്ന് പറഞ്ഞും, പിന്നീട് വയറുവേദനയാണെന്നും പറഞ്ഞ് ഒഴിഞ്ഞു മാറി. ഇതാണ് സംശയത്തിന് വഴിവെച്ചതെന്നും യുവാവ് പറഞ്ഞു.
ശേഷം കുറച്ച് ദിവസം കഴിഞ്ഞപ്പോൾ യുവതി സ്വന്തം വീട്ടിലേയ്ക്ക് പോയി. തിരികെ എത്തിയപ്പോൾ പങ്കാളി താടി ഷേവ് ചെയ്യുന്നത് തന്റെ ബന്ധു കണ്ടതായും യുവാവ് കൂട്ടിച്ചേർത്തു. പിന്നാലെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വിവാഹത്തിനായി ഏകദേശം 5 ലക്ഷം രൂപ ചെലവഴിച്ചതായി യുവാവ് പറയുന്നു. കൂടാതെ വധുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകിയതായും യുവാവ് പരാതിയിൽ ആരോപിച്ചു. ട്രാൻസ്ജെൻഡറാണെന്ന വിവരം മറച്ചുവെച്ച് ഭാര്യയും ഭാര്യവീട്ടുകാരും തന്നെ കബളിപ്പിച്ചെന്നാണ് യുവാവ് പറഞ്ഞു. ശേഷം യുവതിയെ വീട്ടുകാർ വന്ന് തിരികെ കൊണ്ടുപോയെന്നും യുവാവ് കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.










0 comments