ഷൂട്ടിങ് താരത്തെ ഹോട്ടൽ മുറിയിൽ ബലാത്സംഗം ചെയ്തു, മൂന്ന് പേർ അറസ്റ്റിൽ

ഫരീദാബാദിൽ 23 കാരിയായ വനിതാ ഷൂട്ടറെ ബലാത്സംഗം ചെയ്ത കേസിൽ സുഹൃത്ത് ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകുന്നേരമാണ് യുവതി ഹോട്ടലിൽ ബലാത്സംഗത്തിന് ഇരയായത്. രക്ഷപെടുന്നതിനിടെ പ്രതിയെ മുറിയിൽ പൂട്ടിയിട്ട യുവതി പോലീസിൽ വിവരമറിക്കയായിരുന്നു.
സരായ് ഖവാജ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളായ സതേന്ദ്ര, ഗൗരവ് എന്നിവരും യുവതിക്കൊപ്പം ഉണ്ടായിരുന്ന വനിതാ സുഹൃത്തുമാണ് അറസ്റ്റിലായത്.
പോലീസ് പറയുന്നതനുസരിച്ച്, വനിതാ ഷൂട്ടർ ചൊവ്വാഴ്ച തന്റെ സുഹൃത്തിനൊപ്പം മത്സരത്തിൽ പങ്കെടുക്കാൻ ഫരീദാബാദിൽ എത്തിയതായിരുന്നു.
മത്സരത്തിന് ശേഷം അവളുടെ സുഹൃത്ത് ഫരീദാബാദിൽ താമസിക്കുന്ന പരിചയക്കാരനായ ഗൗരവിനെ വിളിച്ച് അവളെ മെട്രോ സ്റ്റേഷനിൽ ഇറക്കാൻ അഭ്യർത്ഥിച്ചു. ഗൗരവ് തന്റെ സുഹൃത്ത് സതേന്ദ്രയോടൊപ്പം എത്തി. തുടർന്ന് നാലുപേരും ഫരീദാബാദിൽ തന്നെ തങ്ങി അടുത്ത ദിവസം പോകാൻ തീരുമാനിച്ചു.
ഒരു ഹോട്ടലിൽ രണ്ട് മുറികൾ ബുക്ക് ചെയ്തു. ഒരു മുറിയിൽ അവർ ഒരു പാർട്ടി നടത്തി. രാത്രി 9 മണിയോടെ തന്റെ സുഹൃത്ത് ഗൗരവിനൊപ്പം താഴേക്ക് പോയപ്പോൾ മുറിയിലുണ്ടായിരുന്ന സതേന്ദ്ര തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി മൊഴി നൽകിയത്.
സുഹൃത്ത് തിരിച്ചെത്തിയപ്പോൾ സംഭവത്തെക്കുറിച്ച് മറ്റൊരു പരിചയക്കാരനെ വിളിച്ച് വിവരം അറിയിച്ചു. പ്രതിയെ തന്ത്രപൂർവ്വം മുറിക്കുള്ളിൽ പൂട്ടിയിട്ട് പോലീസിനെ വിവരം അറിയിച്ചു.
പോലീസ് സംഘം ഹോട്ടലിലെത്തി മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. ഇവരെ സിറ്റി കോടതിയിൽ ഹാജരാക്കിയതായി സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് കുമാർ പറഞ്ഞു.










0 comments