ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

പനാജി : ഗോവയിൽ നിശാക്ലബ്ബിൽ വൻ തീപിടിത്തം. വിനോദസഞ്ചാരികളടക്കം 23 പേർ തീപിടിത്തത്തിൽ മരിച്ചു. വടക്കൻ ഗോവയിലെ അൻപോറയിലുള്ള ക്ലബ്ബിൽ ഇന്നലെ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നൈറ്റ് ക്ലബ്ബിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ചവരിൽ ഭൂരിഭാഗവുമെന്നാണ് വിവരം. അപകടമുണ്ടായ ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മരിച്ചവരിൽ മൂന്ന് സ്ത്രീകളുമുണ്ട്. നാലു പേർ വിനോദസഞ്ചാരികളാണെന്നും പൊലീസ് പറഞ്ഞു. 23 പേരിൽ മൂന്ന് പേർ പൊള്ളലേറ്റും മറ്റുള്ളവർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. നൈറ്റ്ക്ലബ് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനമായ പനാജിയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള അർപോറ ഗ്രാമത്തിലെ ബിർച്ച് ബൈ റോമിയോ ലെയ്നിൽ ആണ് തീപിടിത്തമുണ്ടായത്. ക്ലബ് മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു.










0 comments