വ്യവസായിയെ പറ്റിച്ച് ലക്ഷങ്ങൾ തട്ടി; ഡൽഹിയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ന്യൂഡൽഹി : ഉത്തർപ്രദേശ് സ്വദേശിയായ വ്യവസായിയെ പറ്റിച്ച് 8.4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഡൽഹി പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ദേശ് ബന്ധു ഗുപ്ത റോഡ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മഹാവീർ, കോൺസ്റ്റബിൾ വിക്കി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മാർച്ച് 30ന് അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഉത്തർപ്രദേശിലെ ജലൗൺ സ്വദേശിയായ ദീപക് സോണി നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. കൈവശമുണ്ടായിരുന്ന 10 ലക്ഷം രൂപയിൽ 8.4 ലക്ഷം രൂപ പ്രതികൾ കൈക്കലാക്കിയെന്നാണ് സോണിയുടെ പരാതി.
മാർച്ച് 25നാണ് ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ (സെൻട്രൽ) ഓഫീസിൽ പരാതി ലഭിച്ചത്. ഉടൻ തന്നെ പരാതിയിൽ നടപടിയെടുത്ത് വകുപ്പുതല നടപടിക്ക് ഉത്തരവിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത്, രണ്ട് പേരെയും സസ്പെൻഡ് ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചെന്നും അന്വേഷണത്തിൽ, ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ബിഎൻഎസ് സെക്ഷൻ 309 (4), 127(1) , 3(4) എന്നീ വകുപ്പുകൾ പ്രകാരം ഡിബിജി റോഡ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. വ്യവസായിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.










0 comments