കസ്റ്റഡി മരണങ്ങൾ; രാജ്യത്ത് ഏറ്റവും കൂടുതൽ ബിഹാറിൽ, പിന്നാലെ രാജസ്ഥാനും ഉത്തർപ്രദേശും

എഐ പ്രതീകാത്മകചിത്രം
ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങളുണ്ടാകുന്നത് ബിഹാർ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെന്ന് കണക്കുകൾ. ആഭ്യന്തരമന്ത്രാലയം ലോക്സഭയിലാണ് കണക്കുകൾ പുറത്തുവിട്ടത്. ഈ വർഷത്തെ 74 ദിവസത്തെ കണക്കുകൾ പ്രകാരം 170 കസ്റ്റഡി മരണങ്ങളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ബിഹാറിലാണ് കൂടുതൽ മരണങ്ങൾ - 19. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാനിൽ 18 മരണങ്ങളും മൂന്നാമതുള്ള ഉത്തർപ്രദേശിൽ 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 14 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഒഡിഷ (9), പശ്ചിമ ബംഗാൾ (7), തമിഴ്നാട് (7), അസം (5), തെലങ്കാന (5) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 4 കസ്റ്റഡിമരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേന്ദ്രഭരണ പ്രദേശങ്ങളായ ആൻഡമാൻ, പുതുച്ചേരി എന്നിവിടങ്ങളിൽ ഒരു മരണം വീതവും റിപ്പോർട്ട് ചെയ്തു. 2025ൽ ഇതേ കാലയളവിൽ 140 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2021-22 ൽ 176 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും 2022-23 ൽ ഇത് 163ഉം 2023-24 ൽ 157 ഉം ആയിരുന്നുവെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരം ബിഹാറിൽ 2021-22 ൽ 18 മരണങ്ങളും, 2022-23 ൽ 16 മരണങ്ങളും, 2023-24 ൽ 13 മരണങ്ങളും, 2024-25 ൽ 10 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജസ്ഥാനിൽ 2021-22 ൽ 13, 2022-23 ൽ നാല്, 2023-24 ൽ ഏഴ്, 2024-25 ൽ ഒമ്പത്, ഈ വർഷം മാർച്ച് 15 വരെ 18 എന്നിങ്ങനെയാണ് മരണക്കണക്ക്. ഉത്തർപ്രദേശിൽ 2021-22ൽ എട്ട് കസ്റ്റഡി മരണങ്ങളും 2022-23ൽ 10, 2023-24ൽ 12, 2024-25ൽ 11, ഈ വർഷം മാർച്ച് 15 വരെ 15 എന്നിങ്ങനെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിൽ, 2021-22ൽ 24 ഉം, 2022-23ൽ 15 ഉം, 2023-24ൽ 18 ഉം, 2024-25ൽ 14 ഉം, ഈ വർഷം 14ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2021-22ൽ മഹാരാഷ്ട്രയിൽ 30 ഉം, 2022-23ൽ 22 ഉം, 2023-24ൽ 21 ഉം, 2024-25ൽ 14 ഉം, ഈ വർഷം 14 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
മുൻവർഷങ്ങളിലേക്കാൾ കസ്റ്റഡിമരണം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻവർഷങ്ങളിലും ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കസ്റ്റഡിമരണ കണക്കുകളിൽ മുന്നിലുള്ളത്.










0 comments