16കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രായപൂർത്തിയാകാത്ത 3 പേർ അറസ്റ്റിൽ

ഹൈലാക്കണ്ടി: 16 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 17-നും 19-നും ഇടയിൽ പ്രായമുള്ള മൂന്ന് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ഹൈലാക്കണ്ടി ജില്ലയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട പെൺകുട്ടിക്ക് പ്രതികളിൽ ഒരാളുമായി മുൻപരിചയം ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ശനിയാഴ്ച രാത്രി 11 മണിയോടെ ഹൈലാക്കണ്ടിയിലെ കാറ്റ്‌ലിചെറ പൊലീസ് സ്റ്റേഷൻ പരിധിയിലെ അലോയ്ച്ചെറ പ്രദേശത്തുള്ള പെൺകുട്ടിയുടെ വീട്ടിലാണ് സംഭവം നടന്നത്. സമീപത്തുള്ള ബന്ധുവീട്ടിലെ വിരുന്നിൽ പങ്കെടുത്ത ശേഷം ബന്ധുവായ കുട്ടിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് പെൺകുട്ടി രാത്രി 10.30ഓടെ തനിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നു.
ഒരു മണിക്കൂറിന് ശേഷം കുടുംബാംഗങ്ങൾ തിരിച്ചെത്തിയപ്പോൾ ക്രൂരമായി കൊല്ലപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടത്. പെൺകുട്ടി ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും, വീട്ടിലുണ്ടായിരുന്ന വസ്തുക്കൾ ഉപയോഗിച്ച് ശരീരം വികൃതമാക്കിയതായും ബന്ധുക്കളും പൊലീസും വ്യക്തമാക്കി.
കേസിൽ ആദ്യം അഞ്ച് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് 17 മുതൽ 19 വരെ പ്രായമുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അറസ്റ്റിലായവരിൽ ഒരാൾക്ക് പതിനേഴര വയസ്സാണ് പ്രായം. എന്നാൽ കുറ്റകൃത്യത്തിന്റെ ദാരുണമായ സ്വഭാവം കണക്കിലെടുത്ത് ഇയാളെ മുതിർന്നയാളായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന് ഹൈലാക്കണ്ടി എസ് എസ് പി അമിതാഭ് സിൻഹ കോടതിയോട് ആവശ്യപ്പെട്ടു.










0 comments