മഴക്കെടുതിയിൽ മരണം 22 ആയി

വി പി ഹനീഫ, പി എസ് ശരൺ, ശിവദാസൻ, സുഹൈൽ
തിരുവനന്തപുരം: മഴക്കെടുതിയിൽ നിന്ന് കരകയറാതെ കേരളം. ചൊവ്വാഴ്ച നാല് മരണംകൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മരണം 22 ആയി. വെള്ളക്കെട്ടിൽ വീണ് കാണാതായ കോട്ടയം മണർകാട് പറമ്പുകര പാലൂപറമ്പിൽ പി എസ് ശരൺ, കണ്ണൂര്‍ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി പി ഹനീഫ, ആലപ്പുഴ പണ്ടനാട്ടിൽ ഒഴുക്കിൽപ്പെട്ട ശിവദാസൻ എന്നിവരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തി. കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെരുവയൽ കൊണാറമ്പ് സ്വദേശി സുഹൈലും മരിച്ചു.
തിങ്കൾ വൈകിട്ട് ആറോടെയാണ് പറമ്പുകര ലക്ഷം കോളനി പാലൂപറമ്പിൽ പി എസ് ശരണിനെ കാണാതായത്. ശരണിന്റെ വീടിരിക്കുന്ന ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്നു. ജലനിരപ്പ് ഉയർന്നതോടെ മുറ്റത്ത് വച്ചിരുന്ന വാട്ടർ ടാങ്ക് പാടശേഖത്തിലേക്ക് ഒഴുകി പോയതോടെ ഇത് എടുക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി പോകുകയായിരുന്നു. പയറു കൃഷിക്കായി കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറുകളിൽ കുരുങ്ങിയാണ് അപകടം. മൃതദേഹം കണ്ടെത്തിയപ്പോൾ കയറിനിടയിൽ കുടങ്ങിയ നിലയിലായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ പുഴയിലൂടെ ഒഴുകിവരുന്ന തേങ്ങ ശേഖരിക്കുന്നതിനിടെ ഹനീഫ ഒഴുക്കിൽപ്പെട്ടത്. കാഞ്ഞിരപ്പുഴ പാലത്തിന് 200ഓളം മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കൊട്ടൻ ചുരത്തെ പരേതനായ ഇബ്രാഹിമിന്റെയും ആസ്യയുടെയും മകനാണ് ഹനീഫ.
പാണ്ടനാട് പഞ്ചായത്തിലെ മുളപ്പോന്തറയിൽ താമസിക്കുന്ന ശിവദാസന്റെ മൃതദേഹം ചൊവ്വാഴ്ചായാണ് കണ്ടെത്തിയത്. അച്ഛൻ: കല്ലിശ്ശേരി സ്വദേശി കുഞ്ഞൻ ശിവൻ. അമ്മ: ഓമനക്കുട്ടി. ഭാര്യ: സജിത. മകൻ: ശിവനന്ദൻ (ഒന്നര വയസ്).
കനത്ത മഴയിൽ വെള്ളപ്പൊക്കം കാണാൻ പോയപ്പോഴാണ് സുഹൈലും വെള്ളക്കെട്ടിൽ വീണത്. ശനി രാത്രി പത്തോടെയാണ് അപകടം സംഭവിച്ചത്. വീടിനോട് ചേർന്നുള്ള വയലിലുണ്ടായ വെള്ളപ്പൊക്കം കാണുന്നതിന് സുഹൃത്തുക്കളോടൊപ്പം പോയ സുഹൈൽ കാൽവഴുതി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആദ്യം കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് വീണതിന് തൊട്ട് എതിർവശത്തെ വെള്ളക്കെട്ടിൽ നിന്നാണ് സുഹൈലിനെ കണ്ടെത്തിയത്. കരയ്ക്കെത്തിച്ച സുഹൈലിനെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ രാവിലെയോടെ മരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനു വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.










0 comments