ad
Deshabhimani

പ്രതീക്ഷകൾ അവസാനിച്ചു; രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Rajesh
വെബ് ഡെസ്ക്

Published on Aug 04, 2026, 01:26 PM | 1 min read

കണ്ണൂർ : കനത്ത മഴയിൽ ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ കാണാതായ തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ (37) മൃതദേഹം കിട്ടി. തേജസ്വിനി പുഴയ്ക്ക് നടുവിലെ തുരുത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നിയുടെ ജീവൻ രക്ഷിക്കാനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകിയ രാജേഷ് തിരിച്ചു പുഴ കടക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. മീന്തുള്ളി വെള്ളച്ചാട്ടത്തിലെ പരിശീലകനായിരുന്നു.


ഓ​ഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ള തുരുത്തിൽ ഒറ്റപ്പെട്ട ബെന്നിയെ കുറിച്ചുള്ള വിവരം പുറം ലോകമറിയുന്നത്. തുടർന്ന് രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റർ ജിതിനും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനിറങ്ങി. കരകവിഞ്ഞ് ഒഴുകുന്ന പുഴ നീന്തിയാണ് ബെന്നിയെ രക്ഷിക്കാൻ മൂവരും തുരുത്തിൽ എത്തിയത്. രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി തിരിച്ച് പുഴ കടക്കവെ കയറിൽനിന്ന് പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. നീന്താൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി. വെള്ളത്തിൽ തണുത്ത് ശരീരം കോച്ചിപ്പിടിച്ചതാവാം കാരണമെന്ന് സംശയിക്കുന്നു.


സാഹസികത എന്നും ഹരമായിരുന്ന രാജേഷ്‌ മുമ്പ് വയനാട്ടിലും രക്ഷാപ്രവർത്തനത്തിന്‌ പോയിരുന്നു. അഡ്വഞ്ചർ ഡിസാസ്‌റ്റർ സൊസൈറ്റിയിൽ അംഗമായ രാജേഷ്‌ ഒരുമാസം മുൻപാണ്‌ പരിശീലനത്തിനായി കണ്ണൂരിൽ എത്തിയത്‌. ത്രോബോളിൽ ദേശീയ ടീം അംഗവുമാണ്‌. രണ്ടുവർഷം മുൻപ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്ജിത്ത്‌ ട്രെയിനിൽ നിന്ന്‌ വീണു മരിച്ചിരുന്നു. കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ്‌ ഭവനിൽ രാജശേഖരന്റെയും ഗീതയുടെയും മകനാണ്‌. ഭാര്യ: ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക്‌. സഹോദരി: ആശ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home