നീറ്റ് പരീക്ഷ ക്രമക്കേട്: കെ രാധാകൃഷ്ണൻ സമിതി റിപ്പോർട്ട് സമർപ്പിച്ചു

ന്യൂഡൽഹി > നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. ഐഎസ്ആർഒ മുൻ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ മാറ്റം വേണമെന്ന് സമിതി നിർദേശിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇത് അനുസരിച്ച് പുതിയ തസ്തികകൾ സൃഷ്ടിച്ച് ഉദ്യോഗസ്ഥരെ നിയമിച്ചതായും മന്ത്രി വ്യക്തമാക്കി.
നിലവിലുള്ള പരീക്ഷാ നടത്തിപ്പിലെ പ്രശ്നങ്ങൾ പഠിച്ച് 101 ശുപാർശകൾ സമിതി നൽകിയ റിപ്പോർട്ടിലുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇനി മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശന പരീക്ഷകൾ മാത്രമായിരിക്കും നടത്തുക. റിക്രൂട്ട്മെന്റ് പരീക്ഷകൾ എൻടിഎയുടെ കീഴിൽ നടത്തരുത്. മെഡിക്കൽ വദ്യാഭ്യാസത്തിനായുള്ള പ്രവേശന പരീക്ഷയായ നീറ്റ് ഓൺലൈൻ ആക്കണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയുവുമായി ചർച്ച നടത്തിയതിന് ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.
അടുത്ത വർഷം ഏജൻസി പുനക്രമീകരിച്ച് കൂടുതൽ പ്രവർത്തനക്ഷമമാക്കും. 10 പുതിയ പോസ്റ്റുകൾ ഏജൻസിയിൽ ക്രമീകരിക്കണം. പരാതികൾ പരിശോധിക്കാൻ ദേശീയ തലത്തിൽ സമിതി വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.









0 comments