സിറിയയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നു: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 01:48 PM | 0 min read

ന്യൂഡൽഹി > വിമതസംഘം അധികാരം പിടിച്ചെടുത്തതിനു പിന്നാലെ  സിറിയയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം(എംഇഎ)അറിയിച്ചു. "സിറിയയുടെ ഐക്യവും പരമാധികാരവും പ്രാദേശിക അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിന് എല്ലാവരും ചേർന്ന്‌ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ അടിവരയിടുന്നു. സിറിയൻ സമൂഹത്തിലെ എല്ലാ ജനങ്ങളുടെയും താൽപ്പര്യങ്ങളെയും അഭിലാഷങ്ങളെയും മാനിക്കുന്ന സമാധാനപരമായ  രാഷ്ട്രീയാന്തരീക്ഷത്തിനായി നിലകൊള്ളുന്നു"വെന്നും ഇന്ത്യ പറഞ്ഞു. സിറിയയിലെ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ വന്നിരുന്നു. ഇന്ത്യൻ എംബസി ദമാസ്‌കസിൽ പ്രവർത്തിക്കുന്നുണ്ടെന്നും സിറിയയിലെ ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ എംബസി സജ്ജമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സിറിയയിൽ വിമത ഭീകരർ സർക്കാരിനെതിരായ അട്ടിമറി നീക്കത്തിലൂടെ ഭരണം പിടിച്ചെടുത്തിരുന്നു. ഭീകരസംഘടനയായി യുഎൻ  പ്രഖ്യാപിച്ച ഹയാത് തഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്)ആണ് സിറിയൻ മേഖലയിൽ കടന്നുകയറി ഭരണം പിടിച്ചെടുത്തത്‌. സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ 5,00,000-ത്തിലധികം ആളുകൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ജനസംഖ്യയുടെ പകുതിയിലധികം പേർ വീടുകളിൽ നിന്ന് പലായനം ചെയ്തു. വിമതഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന്‌ വടക്കുപടിഞ്ഞാറൻ സിറിയയിൽനിന്ന്‌ മൂന്നു ലക്ഷത്തോളം പേർക്ക് പലായനംചെയ്യേണ്ടിവന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.



deshabhimani section

Related News

View More
0 comments
Sort by

Home