പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; തിയറ്റർ ഉടമയടക്കം 3 പേരെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ് > പുഷ്പ 2 ന്റെ റിലീസിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തിയറ്റർ ഉടമയടക്കം 3 പേരെ അറസ്റ്റ് ചെയ്തു. അപകടം നടന്ന സന്ധ്യ തിയറ്റർ ഉടമ സന്ദീപ്, സീനിയർ മാനേജർ നാഗരാജു, മാനേജർ വിജയ് ചന്ദ്ര എന്നിവരെയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അല്ലു അർജുൻ തിയറ്ററിലെത്തുമെന്ന് അറിഞ്ഞിട്ടും വലിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ മതിയായ സംവിധാനങ്ങൾ ഒരുക്കിയില്ല, നടനും സംഘത്തിനും തിയറ്ററിലേക്ക് പ്രവേശിക്കാൻ പ്രത്യേക വഴി ഒരുക്കിയില്ല തുടങ്ങിയവയാണ് അറസ്റ്റിലായവരുടെ ഭാഗത്തു നിന്നുണ്ടായ തെറ്റുകളെന്ന് പൊലീസ് പറഞ്ഞു. തിയറ്റർ മാനേജ്‌മെന്റിൽ നിന്നുണ്ടായ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ അല്ലു അർജുനെതിരെയും മുമ്പ് കേസെടുത്തിരുന്നു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രേവതിയുടെ ഭർത്താവും മക്കളും അപകടത്തിൽപ്പെട്ടു. ഇവർ ചികിത്സയിലാണ്.
രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയ കൂട്ടം തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി സിനമയിലെ നായകനായ അല്ലു അർജുനും കുടുംബവും സംവിധായകൻ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ആളുകൾ തിയേറ്ററിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചത് പൊലീസിന് നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഇതോടെ പൊലീസ് ലാത്തിവീശി. തുടർന്ന് പൊലീസും ജനങ്ങളും തമ്മിലുണ്ടായ സംഘർഷമാണ് അപകടത്തിൽ കലാശിച്ചത്.









0 comments