നിർബന്ധിത മതപരിവർത്തനം തടഞ്ഞുള്ള ബില്ല് പാസാക്കി രാജസ്ഥാൻ സർക്കാർ

ജയ്പൂർ > മതപരിവർത്തനം തടഞ്ഞുള്ള ബില്ല് പാസാക്കി രാജസ്ഥാൻ സർക്കാർ. ഇനി വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ വതരിപ്പിക്കും. നിർബന്ധിത മതപരിവർത്തനം തടയുന്നതിനായാണ് ബില്ല് കൊണ്ടുവരുന്നതെന്നാണ് സർക്കാർ വാദം. നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിക്കുന്നവർക്ക് 1 മുതൽ 5 വർഷം വരെ തടവ് ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ നിർദ്ദേശിക്കുന്നതാണ് ബില്ലെന്ന് ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈർവ പറഞ്ഞു.
വഞ്ചന, ബലപ്രയോഗം അല്ലെങ്കിൽ അനാവശ്യ സ്വാധീനം എന്നിവയിലൂടെ ഒരാളുടെ മതം മാറ്റുന്നത് നിർദ്ദിഷ്ട ബിൽ തടയുമെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ പറഞ്ഞു. മതപരിവർത്തനം തടഞ്ഞുള്ള ബില്ല് രാജസ്ഥാന്റെ വികസനത്തിനും പൊതുക്ഷേമത്തിനും സമൃദ്ധിക്കും വഴിയൊരുക്കുമെന്ന് സംസ്ഥാന നിയമമന്ത്രി ജോഗാറാം പട്ടേൽ പ്രതികരിച്ചു. യുപി, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ ബിജെപി ഭരണസംസ്ഥാനങ്ങൾ നേരത്തെ തന്നെ മതപരിവർത്തനം വിലക്കിയുള്ള നിയമം കൊണ്ടുവന്നിരുന്നു.
ബില്ല് പാസാകുന്നതോടെ മതപരിവർത്തനം ലക്ഷ്യമിട്ടുള്ള വിവാഹങ്ങൾ അസാധുവാക്കാൻ കുടുംബ കോടതികൾക്ക് അധികാരമുണ്ടാകും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശനമായ ശിക്ഷാ നടപടികളും ബില്ലിൽ നിർദ്ദേശിക്കുന്നുണ്ട്. ഒപ്പം പിഴയുമുണ്ടാകും. ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ നിയമവിരുദ്ധ മതപരിവർത്തനം ജാമ്യമില്ലാ കുറ്റമായി കണക്കാക്കും.










0 comments