ഡിസംബർ 10 വരെ പുറത്തുനിന്നുള്ളവർ പ്രവേശിക്കരുത്‌; സംഭലിൽ നിരോധനാജ്ഞ നീട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 12:32 PM | 0 min read

ലഖ്‌നൗ >  സംഭലിൽ ഡിസംബർ 10 വരെ നിരോധനാജ്ഞ.  ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി സംഭലിൽ ഡിസംബർ 10 വരെ  പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു.

“ഡിസംബർ 10 വരെ കോമ്പീറ്റന്റ്‌ അതോറിറ്റിയുടെ അനുമതിയില്ലാതെ ജില്ലയുടെ അതിർത്തിയിൽ പുറത്തുനിന്നുള്ളവരോ, ഏതെങ്കിലും സാമൂഹിക സംഘടനയിൽപ്പെടുന്നവരോ ജനപ്രതിനിധികളോ പ്രവേശിക്കരുതെന്ന്‌” സംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയ പ്രസ്താവനയിൽ പറഞ്ഞു.

സംഭൽ പട്ടണത്തിലെ  ചന്ദൗസി ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവിട്ട സർവേയ്‌ക്കെതിരെ നടത്തിയ പ്രതിഷേധത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ്‌ നിരോധനാജ്ഞ. നേരത്തെ ജില്ലാഭരണകൂടം നവംബർ 30 വരെ വിലക്ക്‌ ഏർപ്പെടുത്തിയിരുന്നു. മുഗളന്മാർ പള്ളി പണിയുന്നതിനായി ക്ഷേത്രം തകർത്തുവെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ  കഴിഞ്ഞ ദിവസം സർവേ നടത്താന്‍  ജില്ലാകോടതി ഉത്തരവിട്ടിരുന്നു.

സർവേയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് ഞായറാഴ്ച ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. സർവേയ്‌ക്കിടെ കല്ലുകൾ വലിച്ചെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സംഘർഷത്തിൽ നാല്‌ പേർ കൊല്ലപ്പെട്ടു.

സംഭലിൽ നടന്ന ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സമാജ്‌വാദി പാർടി (എസ്‌പി) യുടെ 15 അംഗ പ്രതിനിധി സംഘം സ്ഥലം സന്ദർശിക്കാനിരിക്കെയാണ്‌ സന്ദർശിക്കാനിരിക്കെയാണ് ജില്ലാഭരണകൂടം നിരോധനാജ്ഞ നീട്ടിയത്‌.

എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ നിർദേശപ്രകാരം പാർടി പ്രതിനിധി സംഘം ശനിയാഴ്ച സംഭാലിലേക്ക് പോകുമെന്ന് എസ്പി സംസ്ഥാന പ്രസിഡന്റ്‌ ശ്യാംലാൽ പാൽ വെള്ളിയാഴ്ച പറഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home