ജമ്മു കശ്മീരിൽ ലഷ്കര്‍ കമാൻഡറടക്കം 3 ഭീകരരെ വധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 10:54 PM | 0 min read

ശ്രീന​ഗർ > ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു.  അനന്ത്നാ​ഗിലെ ​ഹൽക്കൻ ​​ഗലി പ്ര​ദേശത്ത് രണ്ടു ഭീകരരെയും ശ്രീന​ഗറിലെ ഖാൻയാറിൽ ഒരാളെയുമാണ് വധിച്ചത്. ഖാൻയാറിൽ കൊല്ലപ്പെട്ടത് ലഷ്കറെ തായ്ബയുടെ മുതിർന്ന കമാൻഡർ പാക് ഭീകരൻ ഉസ്മാൻ ആണെന്ന് പൊലീസ് അറിയിച്ചു. 2023ൽ ഇൻസ്പെക്ടർ മസ്റൂർ വാനിയുടെ കൊലപാതകത്തിലടക്കം   കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടയാണ് ഉസ്മാൻ.

ഖാൻയാറിലെ ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഭീകരരുണ്ടെന്ന വിവരത്തെ തുടർന്ന് ഇവിടെ ശനി രാവിലെ മുതൽ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് രാവിലെ ബുദ്‌ഗാം ജില്ലയിലെ മസഹാമ മേഖലയിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് ഭീകരരുടെ വെടിയേറ്റിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികൾക്കാണ് വെടിയേറ്റത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.

ഒക്‌ടോബർ 20-ന് ഗന്ദർബാൽ ജില്ലയിലെ ടണൽ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഡോക്ടറും ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേരെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഒക്‌ടോബർ 24ന് ഗുൽമാർഗിൽ നിന്ന് 12 കിലോമീറ്റർ അകലെ നിയന്ത്രണ രേഖയ്‌ക്ക് (എൽഒസി) സമീപമുള്ള ബോട്ടപതാരിയിൽ ഭീകരർ സൈനിക വാഹനത്തിനുനേരെ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികരും രണ്ട് സൈനിക പോർട്ടർമാരും കൊല്ലപ്പെട്ടു.
 



deshabhimani section

Related News

View More
0 comments
Sort by

Home