ജാർഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പ് : വർഗീയപ്രചാരണവുമായി ബിജെപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 02:29 AM | 0 min read


ന്യൂഡൽഹി
ജാർഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പിലും തീവ്രവർഗീയ  ധ്രുവീകരണം ലക്ഷ്യമിട്ട്‌ ബിജെപി. തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയാണ്‌ വർഗീയത പ്രചാരണത്തിൽ മുന്നിൽ. ജെഎംഎം ഭരണം തുടർന്നാൽ ജാർഖണ്ഡ്‌ ‘മിനി ബംഗ്ലാദേശ്‌’ ആയി മാറുമെന്നും  ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും ബിസ്വ സർമ പറഞ്ഞു.

ബിജെപി അധികാരത്തിലെത്തിയാൽ ജാർഖണ്ഡിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും നുഴഞ്ഞുകയറ്റക്കാർ ആദിവാസി സ്‌ത്രീകളെ വിവാഹം ചെയ്‌താൽ അവരുടെ കുട്ടികൾക്ക്‌ പട്ടികവർഗ പദവി ലഭിക്കില്ലെന്നും ഹിമന്ത മാധ്യമങ്ങളോട്‌ പറഞ്ഞു. ബിജെപി നേതാക്കൾ സമൂഹത്തെ ധ്രുവീകരിക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറൻ പറഞ്ഞു. അതിർത്തിയിൽ നുഴഞ്ഞുകയറ്റമുണ്ടെങ്കിൽ തടയേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണ്‌–- സൊറൻ പറഞ്ഞു.
62 പത്രിക തള്ളി

ജാർഖണ്ഡിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന പൂർത്തിയായി. പരിശോധനയ്‌ക്കുശേഷം 743 പത്രിക അംഗീകരിച്ചു. 62 പത്രിക തള്ളിപ്പോയി. നവംബർ 13ന്‌ 43 മണ്ഡലങ്ങളിലേക്കാണ്‌ ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Home