ട്രാഫിക് ക്യാമറകൾ വീണ്ടും കണ്ണുതുറന്നു, പിഴയടക്കാത്തവരെ കുരുക്കാൻ പുതിയ ചട്ടങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി:ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടക്കാത്തവര്‍ക്ക് നിയമ കുരുക്കിടാൻ കേന്ദ്രം.വാഹനങ്ങളുമയി ബന്ധപ്പെട്ട് ആവശ്യമുള്ള തുടര്‍ സേവനങ്ങളും ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളും തടസപ്പെടുത്താനാണ് നീക്കം. ട്രാഫിക് നിയമ ലംഘനം നടത്തിയ വാഹനങ്ങളുടെ ഉടമക്കാവും കുരുക്ക് വീഴുക.
കേന്ദ്ര മോട്ടർ വാഹന ചട്ടം (1989) പരിഷ്കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പുതിയ ചട്ടം കൂട്ടിച്ചേർത്തത്.
പിഴ അടയ്ക്കാത്ത വാഹനങ്ങളെ പരിവഹൻ പോർട്ടലിൽ ‘നോട്ട് ടു ബി ട്രാൻസാക്റ്റഡ്’ എന്നു രേഖപ്പെടുത്താനാണ് പ്രധാന നിർദേശം. ഇതു വഴി വീഴ്ച വരുത്തിയവരെ വേര്‍തിരിച്ച് അടയാളപ്പെടുത്തും.

കേരളത്തിൽ ട്രാഫ്ക് നിയമ ലംഘനം നടത്തുന്നവരെ തിരിച്ചറിയാനുള്ള ക്യാമറകൾ പ്രവര്‍ത്തന രഹിതമായിരുന്നു. ഇന്റര്‍നെറ്റ് കാശ് അടയ്ക്കാതെ തര്‍ക്കത്തിലായതാണ് കാരണം. ഇത് പരിഹരിച്ച് ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്.
കേന്ദ്ര നിര്‍ദ്ദേശം
പിഴ അടച്ചില്ലെങ്കിൽ വാഹനത്തിന്റെ പുക പരിശോധന, റജിസ്ട്രേഷൻ പുതുക്കൽ, ഉടമയുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ തുടങ്ങിയ അപേക്ഷകൾ പരിഗണിക്കാതിരിക്കാനാണ് കരട് നിര്‍ദ്ദേശം. പിഴ പൂർണമായും അടച്ചാൽ മാത്രമേ സേവനങ്ങൾ ലഭ്യമാകൂ.
കുടിശികയുള്ള കാര്യം വാഹന ഉടമയ്ക്ക് ഇ-മെയിൽ/എസ്എംഎസ് വഴി ലഭിക്കും. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്ന് 6 മാസത്തിനകം ട്രാഫിക് പിഴകൾ തീർപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും കരടിൽ ആവശ്യപ്പെടുന്നു.
സ്ഥിരമായി ഗതാഗത നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കണമെങ്കിൽ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നത് നിർബന്ധമാക്കാനും നിർദേശമുണ്ട്. കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനമാണ് ചട്ടങ്ങൾ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട മേഖലകളിൽ നിന്നുമുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച ശേഷമായിരിക്കും ഇതിന്റെ അന്തിമ ഉത്തരവ്.










0 comments