സഹോദരിയുടെ അസ്ഥികൂടം ബാങ്കിലെത്തിച്ച സംഭവം: ആവശ്യപ്പെട്ടത് രേഖകൾ മാത്രമെന്ന് ബാങ്ക്; വിശദീകരണം

മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ 50-കാരൻ Image Courtesy: NDTV
ഭുവനേശ്വർ: ഒഡീഷയിൽ മരിച്ച സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാൻ 50-കാരൻ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തിൽ വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്. അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് തങ്ങൾ നിർബന്ധിച്ചിട്ടില്ലെന്നും പണം കൈമാറുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം.
ഒഡീഷ സ്വദേശിയായ ജിതു മുണ്ട എന്ന വ്യക്തിക്ക് ബാങ്ക് നടപടിക്രമങ്ങളെ കുറിച്ച് ധാരണയില്ലാത്തതാണ് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയതെന്ന് ബാങ്ക് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകണമെന്ന് ജീവനക്കാർ വാശിപിടിച്ചതാണ് അസ്ഥികൂടം ചുമന്നുകൊണ്ടുള്ള പ്രതിഷേധത്തിന് ഇടയാക്കിയതെന്ന ആരോപണം ബാങ്ക് നിഷേധിച്ചു.
കെയ്ഞ്ചോർ ജില്ലയിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. മരിച്ചുപോയ സഹോദരി കൽറ മുണ്ടയുടെ അക്കൗണ്ടിലുണ്ടായിരുന്ന 20000 രൂപ പിൻവലിക്കാനാണ് ജിതു മുണ്ട ബാങ്കിനെ സമീപിച്ചത്. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിന് ഈ തുക വലിയൊരു തുണയാകുമായിരുന്നു. എന്നാൽ അക്കൗണ്ട് ഉടമ ഹാജരാകണമെന്ന ജീവനക്കാരുടെ വാക്കിനെ തുടർന്നാണ് ജിതു മുണ്ട സഹോദരിയുടെ അസ്ഥികൂടം തുണിയിൽ പൊതിഞ്ഞ് മൂന്ന് കിലോമീറ്ററോളം ചുമന്ന് ബാങ്കിലെത്തിയത്.
ഒഡീഷ റവന്യൂ മന്ത്രി സുരേഷ് പൂജാരി ബാങ്ക് ഉദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത നടപടിയെ വിമർശിച്ചതിന് പിന്നാലെ പണം നൽകാൻ ബാങ്ക് തയ്യാറാകുകയായിരുന്നു. ഇതിനുപിന്നാലെയാണ് തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന വിശദീകരണവുമായി ബാങ്ക് രംഗത്തെത്തിയത്. അതേസമയം വിവരമറിഞ്ഞെത്തിയ പടാന പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. ഗോത്രവർഗക്കാരനായ ജീതുവിന് നടപടിക്രമങ്ങൾ വിശദീകരിച്ചു നൽകുന്നതിൽ ബാങ്ക് അധികൃതർക്ക് വീഴ്ച പറ്റിയതായി പൊലീസ് പറഞ്ഞു. തുടർന്ന് അസ്ഥികൂടം വീണ്ടും സംസ്കരിച്ചു.











0 comments