400 ഓളം കുടുംബങ്ങൾ തൃണമൂൽ വിട്ട് സിപിഐ എമ്മിനൊപ്പം; ഓഫീസ് പാർടിക്ക് വിട്ടു നൽകി

തൃണമൂൽ കോൺഗ്രസ് വിട്ട പ്രവർത്തകർ ഡോഗലിലെ സിപിഐ എം സ്ഥാനാർഥി മുസ്തഫിസുർ റഹ്മാനൊപ്പം
കൊൽക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ മുർഷിദാബാദ് ഡോഗൽ മണ്ഡലത്തിലെ 400 ഓളം കുടുംബങ്ങൾ തൃണമൂൽ കോൺഗ്രസ് വിട്ട് സിപിഐ എമ്മുമായി സഹകരിക്കും. തൃണമൂൽ കൗൺസിലറായിരുന്ന ഇനാമുൾ മലിതയുടെ നേതൃത്വത്തിലാണ് കുടുംബങ്ങൾ പാർടി വിട്ട് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. പ്രദേശത്തെ തൃണമൂൽ ഓഫീസ് പ്രവർത്തകർ സിപിഐ എമ്മിന് വിട്ടു നൽകുകയും ചെയ്തു.
ഡോഗലിലെ സിപിഐ എം സ്ഥാനാർഥി മുസ്തഫിസുർ റഹ്മാന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തൃണമൂൽ പ്രവർത്തകർ പാർടിയുമായി സഹകരിക്കാൻ തീരുമാനിച്ചത്. സ്ഥാനാർഥിക്ക് വൻ സ്വീകരണം നൽകിയാണ് പ്രവർത്തകർ പാർടിയിലേക്കുള്ള വരവ് ആഘോഷിച്ചത്. മമത ബാനർജി സർക്കാരിന്റെ ദുർഭരണത്തിനെതിരെ സിപിഐ എം നടത്തുന്ന പോരാട്ടങ്ങൾക്ക് കരുത്ത് പകരനാണ് പാർടിയിലേക്ക് എത്തിയതെന്ന് ഇനാമുൾ മലിത മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂലിൽ വിശ്വാസം നഷ്ടപ്പെട്ട ജനത സ്വമേധയാ സിപിഐ എമ്മിലേക്ക് കടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോംകലിലെ ജനങ്ങൾ ഇനി തൃണമൂൽ കോൺഗ്രസിനൊപ്പമില്ല എന്നതാണ് വ്യക്തമാകുന്നതെന്നും പ്രദേശത്തിന്റെ യഥാർത്ഥ വികസനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സ്ഥാനാർഥി മുസ്തഫിസുർ റഹ്മാൻ പറഞ്ഞു. ഇതിനു മുമ്പ് ഉത്തരബംഗാളിലും പുരുളിയയിലും നിരവധി പേർ തൃണമൂൽ വിട്ട് സിപിഐ എമ്മിനൊപ്പം ചേർന്നിരുന്നു.










0 comments