ടീസ്ത സെതൽവാദിന് ജാമ്യം അനുവദിച്ചതിന് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി

ന്യൂഡൽഹി : ടീസ്ത സെതൽവാദിന് ജാമ്യം അനുവദിച്ചതിൽ ക്രമക്കേട് ആരോപിച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായി പാട്ന ഹൈക്കോടതി മുൻ ജഡ്ജി രാകേഷ് കുമാർ നൽകിയ പരാതി നടപടികൾക്കായി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി. നിയമമന്ത്രാലയമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പേഴ്സണൽകാര്യ മന്ത്രാലയത്തിന് കൈമാറിയത്.
ഗുജറാത്ത് കൂട്ടക്കൊല കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ പ്രമുഖരെ പ്രതിചേർക്കാനായി വ്യാജരേഖ നിർമ്മിക്കാൻ ഗൂഡാലോചന നടത്തിയതായുള്ള കേസിലാണ് സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ് ജയിലിൽ അടക്കപ്പെട്ടത്. ഈ കേസിൽ അവർക്ക് ജാമ്യം നൽകിയതിൽ വഴിവിട്ട ഇടപെടൽ ഉണ്ടായെന്നാണ് മുൻ ജഡ്ജി രാകേഷ് കുമാറിന്റെ ആരോപണത്തിലെ ഉള്ളടക്കം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാട്ന ഹൈക്കോടതി മുൻ ജഡ്ജി രാകേഷ് കുമർ 2024 നവംബറിൽ നൽകിയ പരാതിയിലാണ് തുടർനടപടി. പട്ന ഹൈക്കോടതി ജഡ്ജിയായിരിക്കെ ജുഡീഷ്യറിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് രാകേഷ് കുമാറിനെ ആന്ധ്ര ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. ദേശീയ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണലിൽ അംഗമായിരിക്കെ സമാനമായ രീതിയിൽ ആരോപണത്തിന് പിന്നാലെ രാജിവെച്ചതും വാർത്തയായിരുന്നു.
ഗുജറാത്ത് കലാപത്തിൽ ഇരകൾക്ക് വേണ്ടി പോരാടിയ മുതിർന്ന സാമൂഹിക പ്രവർത്തക തീസ്തയെ ഗൂഡാലോചന കേസിൽ പ്രതിയാക്കി ജയിലിൽ അടക്കുകയായിരുന്നു. നരേന്ദ്രമോദി ഉൾപ്പെടെ നിരപരാധികളെ ഗുജറാത്ത് കലാപത്തിൽ പ്രതികളാക്കാൻ തീസ്തയും മുൻ ഡി.ജി.പി. ആർ.ബി. ശ്രീകുമാറും സഞ്ജീവ് ഭട്ടും ഗൂഢാലോചന നടത്തുകയും വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്തുവെന്നായിരുന്നു പോലീസ് ആരോപണം. 2022 ജൂൺ 25-ന് മുംബൈയിലെ വീട്ടിൽനിന്നാണ് ഗുജറാത്ത് പോലീസ് തീസ്ത സെതൽവാദിനെ അറസ്റ്റുചെയ്തത്. കേസിൽ നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർക്ക് സുപ്രീം കോടതി ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെയാണ് തീസ്തയ്ക്ക് എതിരായി കേസ് ഉയർന്നു വന്നത്.
0 comments