വ്യോമയാന പ്രതിസന്ധി; ജുഡീഷ്യൽ കമീഷൻ അന്വേഷണം ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി : ഡിജിസിഎയുടെ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി ഉത്തരവിനെത്തുടർന്ന് രാജ്യവ്യാപകമായി വിമാനസർവീസുകൾ തടസപ്പെട്ടതും അതിനെ തുടർന്നുണ്ടായ നിരക്ക് കൊള്ളയും അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി കമ്മിറ്റിയെയോ ജുഡീഷ്യൽ അന്വേഷണ കമീഷനെയോ നിയമിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി. ആവശ്യമുന്നയിച്ച് എംപി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ കൂട്ടമായി മുടങ്ങിയതിനുപിന്നാലെ വിമാന നിരക്കുകൾ കുത്തനെ ഉയർന്നിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനെത്തുടർന്നാണ് പ്രതിസന്ധിയുണ്ടായത്.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഇൻഡിഗോയുടെ സർവീസുകളാണ് കൂട്ടമായി റദ്ദാക്കിയത്. ഒരു സ്വകാര്യ ഓപ്പറേറ്ററുടെ പരാജയം മുഴുവൻ സിസ്റ്റത്തിന്റെയും പരാജയമായി മാറിയ നിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുണ്ടായതെന്ന് എംപി പറഞ്ഞു.
വ്യോമയാന മേഖലയിലെ നിയന്ത്രണം, സുരക്ഷാ മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കൽ, വിമാനക്കമ്പനികളുടെ അനിയന്ത്രിതമായ ലാഭക്കൊതി, വ്യക്തമായ നിയമപരമായ അധികാരങ്ങളും പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശകളും ഉണ്ടായിരുന്നിട്ടും നടപടിയെടുക്കാൻ സർക്കാർ നിരന്തരം വിസമ്മതിക്കുന്നത് എന്നിവ എംപി കത്തിൽ തുറന്നുകാട്ടി.
ഉത്തരവാദിത്തത്തിന്റെ ഗുരുതരമായ വ്യവസ്ഥാപിത തകർച്ചയാണ് ഇപ്പോൾ നടന്ന സംഭവം. യാത്രക്കാരെ സംരക്ഷിക്കുന്നതിനും പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ഉടനടി നടപടികളും സമയബന്ധിതമായ അന്വേഷണവും നടത്തണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.










0 comments