print edition യുഎസിനായി മന്ത്രിയെ പുറത്താക്കിയ കോൺഗ്രസ്

ന്യൂഡൽഹി: അമേരിക്കയെ ഭയന്ന് ഇറാനെ ഒറ്റപ്പെടുത്തുന്ന സമീപനത്തിന് തുടക്കമിട്ടതും കോൺഗ്രസാണ്. ഒന്നാം യുപിഎ സർക്കാരിന്റെ തുടക്കകാലത്ത് ഇറാനിൽനിന്നുള്ള പ്രകൃതിവാതകക്കുഴൽ പദ്ധതി സജീവമായി പരിഗണിച്ചിരുന്നു. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ അന്നത്തെ പെട്രോളിയംമന്ത്രി മണിശങ്കർ അയ്യർ പദ്ധതിയുമായി ഏറെ മുന്നോട്ടുപോയി. ഇറാനിൽനിന്നു 2700 കിലോമീറ്റർ കുഴൽ നിർമിച്ച് വാതകം എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇറാന്റെ ഭാഗത്ത് 800 കിലോമീറ്റർ കുഴലിന്റെ നിർമാണം പൂർത്തിയാക്കുകയുംചെയ്തു.
ഇൗ ഘട്ടത്തിലാണ് അമേരിക്ക ഇടപെട്ടത്. 2006 ജനുവരിയിൽ ഒരു കാരണവുമില്ലാതെ അയ്യരെ പെട്രോളിയം മന്ത്രാലയത്തിൽനിന്ന് തെറിപ്പിച്ചു. പകരം അമേരിക്കയുടെ വിശ്വസ്തനായ മുരളി ദേവ്‌റയെന്ന വ്യവസായിയെ മൻമോഹൻസിങ് മന്ത്രിയാക്കി. അമേരിക്കയുമായി ആണവസഹകരണ കരാർ നീക്കങ്ങൾക്ക് ഇൗ ഘട്ടത്തിൽ തുടക്കമായിരുന്നു. അയ്യർ പുറത്തായതോടെ ഇറാൻ വാതകക്കുഴൽ പദ്ധതി കോൾഡ് സ്റ്റോറേജിലായി.
അമേരിക്കയെ പ്രീതിപ്പെടുത്താൻ ഇന്ത്യ 2005 സെപ്തംബറിലും 2006 ഫെബ്രുവരിയിലും 2009 നവംബറിലും അന്താരാഷ്‌ട്ര ആണവോർജ ഏജൻസിയിൽ ഇറാനെതിരെ വോട്ടുചെയ്തതും പദ്ധതിക്ക് തിരിച്ചടിയായി. 2012ൽ ജയ്‌പാൽ റെഡ്ഡി പെട്രോളിയംമന്ത്രിയായിരിക്കെ പദ്ധതി പൂർണമായി ഉപേക്ഷിച്ചു. പ്രതിദിനം 90 ദശലക്ഷം ക്യുബിക്ക് മീറ്റർ വാതകം എത്തിക്കുന്ന പദ്ധതി യാഥാർഥ്യമായെങ്കിൽ ഇന്ത്യയ്ക്ക് നിലവിലെ ഇന്ധനക്ഷാമം അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നു.










0 comments