ബാബറി മസ്ജിദ് അന്വേഷണ കമീഷൻ; ജസ്റ്റിസ് എം എസ് ലിബർഹാൻ അന്തരിച്ചു

ന്യൂഡൽഹി: ബാബ്‌റി മസ്ജിദ് തകർത്തതിന്റെ ഗൂഢാലോചനയെക്കുറിച്ചും അക്രമസംഭവങ്ങളെക്കുറിച്ചും അന്വേഷിച്ച ഏകാംഗ കമീഷന്റെ അധ്യക്ഷനും മുൻ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ (87) അന്തരിച്ചു. ഞായറാഴ്ച ചണ്ഡീഗഢിലായിരുന്നു അന്ത്യം. 1964-ൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ അഭിഭാഷകനായാണ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഇതേ കോടതിയിൽ ജഡ്ജിയായി നിയമിക്കപ്പെട്ടു. മദ്രാസ്, ആന്ധ്രാപ്രദേശ് ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു.
1992 ഡിസംബർ ആറിനാണ് കർസേവകർ ബാബ്‌റി മസ്ജിദ് തകർത്തത്. പത്തു ദിവസങ്ങൾക്കകം 16-ന് അന്നത്തെ കേന്ദ്ര സർക്കാർ ജസ്റ്റിസ് എം എസ് ലിബർഹാനെ ഏകാംഗ കമീഷനായി നിയമിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും 2009ലാണ് റിപ്പോർട്ട് കൈമാറിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കൂടുതൽകാലം പ്രവർത്തിച്ച അന്വേഷണ കമീഷനുകളിലൊന്നാണിത്.










0 comments