ഇതര സംസ്ഥാനങ്ങളിൽ കശ്മീരികൾക്കു നേരെയുള്ള ആക്രമണം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ

ശ്രീനഗർ : ജമ്മു കശ്മീരിനു പുറത്ത് കശ്മീരിലെ ജനങ്ങൾക്കെതിരെ തുടരെ ആക്രമണങ്ങളുണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയും ആവശ്യപ്പെട്ടു. കശ്മീരിൽ നിന്നുള്ള ജനങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഭയത്തോടെയാണ് കഴിയുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആവശ്യമായ ഇടങ്ങളിലെല്ലാം ഇടപെടുമെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരിൽ നിന്നുള്ള ജനങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളും ഉപദ്രവങ്ങളും തടയുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
കശ്മീരിന് പുറത്ത് കശ്മീരി ജനങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചു വരികയാണെന്ന് സിപിഐ എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി പറഞ്ഞു. ഉത്തരാഖണ്ഡിൽ കശ്മീരി ഷാൾ വിൽപ്പന നടത്തിയിരുന്ന യുവാവിന് നേരെ ക്രൂരമായ ആക്രമണമാണുണ്ടായത്. ഉപജീവനമാർഗം കണ്ടെത്തുന്നതിനായി ഇന്ത്യയിലുടനീളം സഞ്ചരിക്കുന്ന കശ്മീരി വ്യാപാരികൾ ആക്രമിക്കപ്പെടുകയാണ്. കശ്മീരികൾക്കു നേരെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും തരിഗാമി ആവശ്യപ്പെട്ടു.










0 comments