യുവ അഭിഭാഷകനെ അന്യായമായി ജയിലിലടയ്‌ക്കാൻ ഉത്തരവ്; ജഡ്‌ജിയെ ചുമതലയിൽ നിന്ന് മാറ്റണമെന്ന് അഭിഭാഷക സമൂഹം


സ്വന്തം ലേഖകൻ
Published on May 07, 2026, 06:25 AM | 1 min read
ന്യൂഡൽഹി : യുവ അഭിഭാഷകനെ ഒരു ദിവസം ജയിലിടയ്‌ക്കാൻ ഉത്തരവിട്ട ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്‌ജി തർലദ രാജശേഖര റാവുവിനെതിരെ അഭിഭാഷകരുടെ ശക്തമായ പ്രതിഷേധം. പാസ്‌പോർട്ട് കണ്ടുകെട്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെതിരെ നൽകിയ ഹർജി മാറ്റിവെയ്‌ക്കവേ യുവ അഭിഭാഷകനോട് അകാരണമായി ജഡ്‌ജി പൊട്ടിത്തെറിക്കുകയായിരുന്നു. വാദം ഉന്നയിക്കാൻ തുടങ്ങിയതോടെയായിരുന്നു ഇത്. നിങ്ങളുടെ ഹർജി ഞാൻ തള്ളിക്കളഞ്ഞോയെന്നും നിങ്ങൾ മികച്ച മുതിർന്ന അഭിഭാഷകനാണെന്ന് കരുതുന്നുണ്ടോയെന്നും യുവ അഭിഭാഷകനോട് ചോദിച്ചു. തുടർന്ന് പൊലീസിനെ വിളിക്കാൻ നിർദേശം നൽകിയ ജഡ്‌ജി ഇയാളെ 24 മണിക്കൂർ കസ്‌റ്റഡിയിൽ വെക്കാൻ ഉത്തരവ് പാസാക്കുകയായിരുന്നു. മാപ്പപേക്ഷ നടത്തിയെങ്കിലും ചെവിക്കൊള്ളാൻ ജഡ്‌ജി തയ്യാറായില്ല. ഇതിന്റൈ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
അഭിഭാഷക സംഘടന ശക്തമായി പ്രതിഷേധം ഉയർത്തിയതോടെ ഉത്തരവ് നടപ്പാക്കുന്നതിൽ നിന്ന് ജഡ്‌ജി പിന്മാറി. ബാർ കൗൺസിൽ ഓഫ് ഇന്ത്യ(ബിസിഐ) സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടു. യുവ അഭിഭാഷകരെ ഭയപ്പെടുത്തുന്നത് പ്രത്യോഘാതം സൃഷ്‌ടിക്കുമെന്ന് കത്തിൽ ബിസിഐ പറഞ്ഞു. ജഡ്‌ജിയെ ജുഡീഷ്യൽ ചുമതലയിൽ നിന്ന് മാറ്റണം. ജഡ്‌ജിക്ക് പരിശീലനം നൽകാൻ നിർദേശിക്കണം–ബിസിഐ ആവശ്യപ്പെട്ടു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരും ബാർ അസോസിയേഷനും ജഡ്‌ജിയെ ശക്തമായി വിമർശിച്ചു.











0 comments