രാജമഹേന്ദ്രവരത്തെ വിതരണക്കാരൻ അറസ്റ്റിൽ
മായം കലർന്ന പാൽ കഴിച്ച് നാല് മരണം; നിരവധി പേർ ചികിത്സയിൽ

രാജമഹേന്ദ്രവരം: ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ മായം കലർന്ന പാൽ കുടിച്ച് നാല് പേർ മരിച്ചു. രാജമഹേന്ദ്രവരം നഗരത്തിലെ ലാലാചെരുവു, ചൗഡേശ്വരി നഗർ മേഖലകളിൽ താമസിക്കുന്നവരാണ് മരിച്ചത്. ഞായറാഴ്ച രണ്ട് പേരും തിങ്കളാഴ്ച രണ്ട് പേരും മരണത്തിന് കീഴടങ്ങി. വിഷ ബാധയ്ക്ക് ഇരയായത് അധികവും മുതിര്‍ന്ന പൗരൻമാരാണ്.
വിഷാംശം കലര്‍ന്ന പാൽ കുടിച്ചതിനെത്തുടർന്ന് വൃക്കകളുടെ പ്രവർത്തനം പെട്ടെന്ന് തകരാറിലാവുകയും (Anuria/Renal Failure) മൂത്രതടസ്സം അനുഭവപ്പെടുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
പ്രദേശത്തെ അംഗീകാരമില്ലാത്ത ഒരു പാൽ വിതരണക്കാരനിൽ നിന്നാണ് ഇവർ പാൽ വാങ്ങിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഈ പാൽ 100-ലധികം വീടുകളിൽ വിതരണം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിതരണക്കാരനായ ഗണേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏകദേശം 12-ഓളം പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം പാലിന്റെ സാമ്പിളുകൾ ശേഖരിച്ച് വിശാഖപട്ടണത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്.










0 comments