ഡൽഹിയിൽ അനധികൃതമായി എൽപിജി നിറയ്ക്കലും വിൽപ്പനയും; 96 സിലിണ്ടറുകൾ പിടിച്ചെടുത്തു

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : ഡൽഹിയിലെ നംഗ്ലോയിയിൽ അനധികൃതമായി എൽപിജി സിലിണ്ടറുകൾ റീഫിൽ ചെയ്യുന്ന റാക്കറ്റ് പൊലീസ് തകർത്തു. 96 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു. സിലിണ്ടറുകൾക്ക് പുറമെ വാഹനങ്ങൾ, ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്റലിജൻസ് വിവരങ്ങളെ തുടർന്ന്, ഔട്ടർ ഡൽഹിയിലെ ബക്കർവാല റോഡിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ വിനോദ് (37), വിജയ് (38), വൻഷ് രാജ് (26) എന്നിവർ എൽപിജി വിതരണ ജോലികളുമായി ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഒഴിഞ്ഞ സ്ഥലത്ത് ഗാർഹിക എൽപിജി സിലിണ്ടറുകൾ അനധികൃതമായി സൂക്ഷിച്ചതായും അനധികൃത മെറ്റാലിക് പൈപ്പുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് നിറച്ച സിലിണ്ടറുകളിൽ നിന്ന് ഒഴിഞ്ഞ സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറച്ചതായും പൊലീസ് പറഞ്ഞു.
സിലിണ്ടറുകൾക്ക് പുറമേ മൂന്ന് ടെമ്പോകൾ, മൂന്ന് വെയിംഗ് മെഷീനുകൾ, രണ്ട് മെറ്റാലിക് പൈപ്പുകൾ എന്നിവയും കണ്ടെടുത്തു. വലിയ അളവിൽ എൽപിജി സിലിണ്ടറുകൾ കൈവശം വച്ചതിന് സാധുവായ രേഖകളൊന്നും ഇല്ലെന്നും വികാസ്പുരിയിലെ ഫുഡ് ആൻഡ് സപ്ലൈ ഓഫീസറുടെ സാന്നിധ്യത്തിൽ പൊലീസ് എല്ലാ സിലിണ്ടറുകളും പിടിച്ചെടുത്തതായും ഉദ്യോഗസ്ഥൻ പറഞ്ഞു. ഡെലിവറി ചെയ്യാൻ എത്തിച്ചിരുന്ന എൽപിജി സിലിണ്ടറുകളിൽ നിന്നാണ് ഇവർ പാചകവാതകം അനധികൃതമായി നിറച്ച് വിപണിയിൽ വലിയ വിലയ്ക്ക് വിറ്റത്.









0 comments