കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന് പരാതി; കാണാതായ യുവാവ് പിറ്റേന്ന് എംഡിഎംഎയുമായി അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
കൊച്ചി: മരടിൽ നിന്നും പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ട് പോയി എന്ന കേസിൽ വൻ ട്വിസ്റ്റ്. കഴിഞ്ഞ ദിവസമാണ് റോഡിൽ നിന്നും ഒരു യുവാവിനെ തട്ടിക്കൊണ്ട് പോകുന്നത് കണ്ടു എന്ന് പറഞ്ഞ് ഒരു ഡെലിവെറി ബോയ് മരട് പൊലീസ് സ്റ്റേഷനിലെത്തുന്നത്. തുടർന്ന് ഡെലിവറി ബോയിയുടെ പരാതിയിൽ മരട് പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്ന റിജോ എന്ന യുവാവിനെ നാലര ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് ഇന്ന് രാവിലെ പാലാരിവട്ടം സ്റ്റേഷൻ പരിധിയിൽനിന്ന് പിടികൂടി. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റു മൂന്നു പേരും പിടിയിലായിട്ടുണ്ട്.
സംഭവത്തിസ്‍ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പിടിലായത്. റിജോയിയെ കാറിൽ കയറ്റിക്കൊണ്ടുപോയത് ആരാണെന്നും എന്തിനാണെന്നും അന്വേഷിക്കുകയാണ് പൊലീസ്. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഒരു സംഘം റിജോയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തർക്കം പരിഹരിച്ച് റിജോ തിരികെ വീട്ടിൽ എത്തി. അപ്പോഴും പൊലീസ് റിജോയെ കണ്ടെത്താനുള്ള അന്വേഷണം നടത്തുകയായിരുന്നു. ഇത് അറിയാതെയാണ് റിജോ പുറത്തിറങ്ങുന്നതും മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നതും.










0 comments