print edition പേഴ്സണല്‍ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമിക്കാരനും; അധികാരം സ്വകാര്യ സ്വത്തല്ലെന്ന് യൂത്ത് ലീഗ് നേതാവ്

മലപ്പുറം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ജമാഅത്തെ ഇസ്ലാമി നേതാവിനെ നിയമിച്ചതില്‍ പരസ്യ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകരും നേതാക്കളും. മുതുവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി യൂത്ത് ലീഗ് പ്രസിഡന്റ് എന്‍ സി ഷെരീഫ് ഫേസ്ബുക്കില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രവൃത്തിയെ വിമര്‍ശിച്ച് കുറിപ്പിട്ടു. അധികാരം ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും പ്രവർത്തകരുടെ സമരത്തിന്റെ ഫലമാണെന്നുമാണ് വിമര്‍ശം. സമരകാലത്ത് ലീഗ് പ്രവര്‍ത്തകരെ വേണ്ടവര്‍ക്ക് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമി നേതാവിനെ മതി.
പ്രവര്‍ത്തകരെ മറന്ന് മറ്റുള്ളവര്‍ക്കായി വാതില്‍ തുറക്കുന്നത് വേദനിപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജിയുടെ അടുത്ത അനുയായിയാണ് എന്‍ സി ഷെരീഫ്. മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും നിരവധി പ്രവര്‍ത്തകരും മന്ത്രി എന്‍ ഷംസുദ്ദീനെ വിമര്‍ശിച്ച് കമന്റിട്ടിട്ടുണ്ട്.
വെല്‍ഫെയര്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗവും എസ്ഐഒ മുന്‍ ജില്ലാ പ്രസിഡന്റുമായ കെ കെ മുഹമ്മദ് അഷറഫിനെയാണ് ഓഫീസ് അറ്റന്‍ഡന്റ് പദവിയില്‍ എന്‍ ഷംസുദ്ദീന്‍ നിയമിച്ചത്. ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിൽ യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകരെ അവഗണിച്ചെന്ന പരാതി നേരത്തെതന്നെ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കൊണ്ടോട്ടി സ്വദേശിയായ ജമാഅത്തെ ഇസ്ലാമി നേതാവിന് നിയമനം ലഭിച്ചത്.










0 comments