എറണാകുളത്ത് യുവാവിനെ ക്രൂരമായി മർദ്ദിച്ച് കവർച്ച; സ്വർണവും പണവും തട്ടിയെടുത്തു

ആലുവ : എറണാകുളം ആലുവയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് സ്വർണവും പണവും തട്ടിയെടുത്തു. ആലുവ റെയിൽവെ സ്‌റ്റേഷന് സമീപത്താണ് സംഭവം. പെരുമ്പാവൂർ കോടനാട് സ്വദേശി ജോഫിൻ ജിജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. സ്റ്റേഷൻ പരിസരത്ത് പുലർച്ചെ 3.30നാണ് സംഭവം. കോഴിക്കോട്ടേക്ക് പോകാനായാണ് ജോഫിൻ റെയിൽവേ സ്റ്റേഷനിലെത്തിയത്.
രണ്ടുപേരാണ് ജോഫിനെ ആക്രമിച്ചത്. തലയ്ക്കു കല്ലെറിഞ്ഞു വീഴ്ത്തിയാണ് ആക്രമിച്ചത്. ജോഫിൻ ഓടിയെങ്കിലും പിന്തുടർന്ന അക്രമികൾ ചവിട്ടി വീഴ്ത്തിയ ശേഷം കഴുത്തിലുണ്ടായിരുന്ന മാല കൈക്കലാക്കി. കയ്യിലുണ്ടായിരുന്ന പണവും അപഹരിച്ചു. മർദിച്ച ശേഷം ജോഫിനെ കയറുകൊണ്ട് കെട്ടി സമീപത്തെ കനാലിലേക്ക് ചവിട്ടി ഇട്ട് വലിച്ചിഴയ്ക്കുകയും നെഞ്ചിൽ കരിങ്കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.
തുടർന്ന് സംഘം ഓടിരക്ഷപെട്ടു. ആക്രമണത്തിൽ ജോഫിന്റെ വാരിയെല്ലിന് പരിക്കേറ്റു. വലതുകൈ ഒടിഞ്ഞു. പൊലീസ് ജോഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോലഞ്ചേരി മെഡിക്കൽ മിഷനിലേക്ക് മാറ്റി. ജോഫിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചതായാണ് വിവരം.









0 comments