ഒമാനിൽ മയക്കുമരുന്ന് വിരുദ്ധ നിയമം പരിഷ്കരിച്ചു; വധശിക്ഷയും പിഴകളും, കഠിന തടവും ശിക്ഷ

മസ്കത്ത് : മയക്കുമരുന്ന് കടത്ത്, കൈവശം വയ്ക്കൽ, ഉപയോഗം എന്നിവയ്ക്ക് വധശിക്ഷയും ജീവപര്യന്തവും ഉൾപ്പെടെ കടുത്ത ശിക്ഷകൾ ഏർപ്പെടുത്തിക്കൊണ്ട് ഒമാൻ പുതിയ ലഹരിവിരുദ്ധ നിയമം നടപ്പിലാക്കി. പുതിയ നിയമപ്രകാരം മയക്കുമരുന്ന് വിൽപനയ്‌ക്കായി ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, ഉൽപ്പാദിപ്പിക്കുക അല്ലെങ്കിൽ നിർമിക്കുക എന്നിവയ്ക്ക് തടവും 35,000 ഒമാൻ റിയാൽ മുതൽ 60,000 റിയാൽ വരെയുള്ള പിഴയും ലഭിക്കും.
ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ, കുട്ടികളെ കടത്തിന് ഉപയോഗിക്കൽ, അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധം എന്നിവ ഉൾപ്പടെയുള്ള സാഹചര്യങ്ങളിൽ വധശിക്ഷ ബാധകമാണ്. മയക്കുമരുന്ന് കൊണ്ടുപോകുക, വിൽക്കുക, വിതരണം ചെയ്യുക എന്നിവയ്‌ക്ക് കുറഞ്ഞത് 15 വർഷം തടവും 10,000 മുതൽ 25,000 റിയാൽ വരെ പിഴയും നിയമം അനുശാസിക്കുന്നു.
വിദ്യാഭ്യാസ, സാംസ്‌കാരിക, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ക്യാമ്പുകൾ, ജയിലുകൾ എന്നിവയുൾപ്പെട്ട സംരക്ഷിത സ്ഥലങ്ങളിലോ പരിസരങ്ങളിലോ നടക്കുന്ന കുറ്റകൃത്യങ്ങൾക്കും പ്രായപൂർത്തിയകാത്തവർക്ക് മയക്കുമരുന്ന് നൽകുമ്പോഴും ശിക്ഷ ജീവപര്യന്തം തടവായി ഉയർത്താം. വ്യക്തിഗത ഉപയോഗത്തിനായി മയക്കുമരുന്ന് കൈവശം വയ്ക്കുക, വാങ്ങുക, നിർമിക്കുക എന്നിവ ചെയ്യുന്ന ഏതൊരാൾക്കും ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും 1000 മുതൽ 5000 റിയാൽവരെ പിഴയും ലഭിക്കും.
മയക്കുമരുന്നിന് അടിപ്പെട്ടവർക്ക് ചികിത്സയും പുനരധിവാസ സൗകര്യങ്ങളും നിയമം നൽകുന്നു. നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി, തടവിനുപകരം അവരെ പുനരധിവാസ കേന്ദ്രങ്ങളിലോ പ്രത്യേക ചികിത്സാ സൗകര്യങ്ങളിലോ പാർപ്പിക്കാൻ കോടതികൾക്ക് ഉത്തരവിടാം. ഒരു പുനരധിവാസ കേന്ദ്രത്തിലേക്കുള്ള പ്രവേശനം ആറ് മാസം മുതൽ ഒരു വർഷം വരെയാകാം. മയക്കുമരുന്ന് ഉപയോഗിക്കുന്നയാൾ സ്വമേധയാ അധികാരികളെ സമീപിക്കുകയോ അല്ലെങ്കിൽ യോഗ്യതയുള്ള ഒരു ബന്ധു ചികിത്സയ്ക്കായി റഫർ ചെയ്യുകയോ ചെയ്‌താൽ ഒരു ക്രിമിനൽ കുറ്റവും ചുമത്തില്ലെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.









0 comments