യുഎഇയിൽ തൊഴിൽ നിയമലംഘനങ്ങളിൽ 15 ശതമാനം കുറവ്

ദുബായ് : യുഎഇയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ നടത്തുന്ന തൊഴിൽ നിയമലംഘനങ്ങളിൽ 2026 ആദ്യപകുതിയിൽ 15 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ചാണ് കുറവ്. പരിശോധനകൾ ശക്തമാക്കിയതും നിർമിത ബുദ്ധി, വിവര വിശകലനം, അപകടസാധ്യതാ സൂചകങ്ങൾ തുടങ്ങിയ സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചതുമാണ് നിയമലംഘനങ്ങൾ കുറയാൻ സഹായിച്ചതെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
ആദ്യ ആറുമാസത്തിനിടെ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങൾ 2.12 ലക്ഷം പരിശോധനകൾ നടത്തി. ഉയർന്ന അപകടസാധ്യതയുള്ള സ്ഥാപനങ്ങളെ കണ്ടെത്തി പരിശോധന കേന്ദ്രീകരിക്കാൻ സാങ്കേതിക സംവിധാനങ്ങൾ സഹായിച്ചു. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ കേസുകളിലും 49 ശതമാനം കുറവുണ്ടായി. 2025 ആദ്യപകുതിയിൽ 962 കേസുകളായിരുന്നത് ഇൗ വർഷം 490 ആയി കുറഞ്ഞു.
ആവശ്യമായ തൊഴിൽ അനുമതിയില്ലാതെ തൊഴിലാളികളെ നിയമിക്കൽ, വേതന സംരക്ഷണ സംവിധാനത്തിലൂടെ കൃത്യസമയത്ത് ശമ്പളം നൽകാതിരിക്കൽ, മന്ത്രാലയത്തിന് തെറ്റായ വിവരങ്ങളോ രേഖകളോ സമർപ്പിക്കൽ എന്നിവയാണ് പ്രധാന നിയമലംഘനങ്ങൾ. തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ് ആവശ്യമായ അനുമതികൾ ഉറപ്പാക്കണമെന്നും വേതനം വേതന സംരക്ഷണ സംവിധാനത്തിലൂടെ കൃത്യസമയത്ത് നൽകണമെന്നും മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങളോട് നിർദേശിച്ചു.









0 comments