കാസർകോട് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

സിറാജ്, ഉണ്ണികൃഷ്ണൻ
കാഞ്ഞങ്ങാട്: കാസർകോട് കാഞ്ഞങ്ങാട് രണ്ട് വ്യത്യസ്ത കേസുകളിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിലായി. വീട്ടിലെ കിടപ്പ് മുറിയിൽ സൂക്ഷിച്ച എംഡിഎംഎയുമായി മൂന്നാം മൈൽ മുണ്ടോട്ട് എൻ കെ ഉണ്ണികൃഷ്‌ണൻ (33) ആണ് അറസ്റ്റിലായത്. അമ്പലത്തറ സ്റ്റേഷൻ ഇൻസ്പെക്ടർ സി ഷിജുവിന്റെ നേതൃത്വത്തിൽ ബുധൻ പുലർച്ചെ നടത്തിയ പരിശോധനയിലാണ് വീട്ടിലെ അലമാരയിൽ നിന്നും 2.12 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പ്രവാസിയായിരുന്ന ഉണ്ണികൃഷ്‌ണൻ ഇപ്പോൾ നാട്ടിൽ വെൽഡിംഗ് ജോലി ചെയ്തുവരികയാണ്. എഎസ്ഐ പ്രിയേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ്, സിവിൽ പൊലീസ് ഓഫിസർ രജിത, ഡ്രൈവർ സന്തോഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
മറ്റൊരു സംഭവത്തിൽ 3.260 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. മടിക്കൈ ചാളക്കടവ് മാലോത്ത് മുട്ടോം കടവിൽ പുതിയ പുരയിൽ പി സിറാജ് (38) ആണ് ഹോസ്ദുർഗ് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി 11.15 മണിയോടെ കാഞ്ഞങ്ങാട് സൗത്തിലെ ബസ് വെയിറ്റിംഗ് ഷെൽട്ടറിനടുത്ത് വെച്ചായിരുന്നു അറസ്റ്റ്. നീലേശ്വരം പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചുവിടാനായി കാഞ്ഞങ്ങാട് സൗത്ത് എത്തിയപ്പോൾ പൊലീസ് വാഹനം കണ്ട് ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന സിറാജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എസ്ഐ ശാർങ്ങധരനും സംഘവും ഇയാളെ പിന്തുടർന്ന് പിടികൂടി. ദേഹ പരിശോധന നടത്തിയപ്പോഴാണ് പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസർ സാനിഷ് , ഗ്രേഡ് സിവിൽ പൊലീസ് ഓഫീസർ ബൈജു , ഡ്രൈവർ രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.









0 comments